പിലാത്തറ: രണ്ട് പതിറ്റാണ്ട് മുമ്പെ തുടക്കം കുറിച്ച് കോടികള്‍ പാഴാക്കിയ പടിക്കപ്പാറ കുടിവെള്ള പദ്ധതി പാതിവഴിയില്‍. പദ്ധതി ലക്ഷ്യം കാണാത്തതിനാല്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകാത്ത രണ്ട് വില്ലേജുകളില്‍ ആശ്വാസമായത് ജപ്പാന് കുടിവെളളം.
കടന്നപ്പള്ളി, ചെറുതാഴം വില്ലേജുകളിലെ വരണ്ട പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ 1997ല്‍ ജില്ലാ പഞ്ചായത്ത് തുടക്കമിട്ടതാണ് പടിക്കപ്പാറ പദ്ധതി. വണ്ണാത്തിപ്പുഴയോരത്ത് ചന്തപ്പുരയില്‍ കിണര്‍ കുഴിച്ച് പടിക്കപ്പാറയില്‍ ജലസംഭരണി നിര്‍മ്മിച്ച് ശുദ്ധജലം വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. അതിനായി ചന്തപ്പുര പാലത്തിന് അക്കരെ ഭാഗത്ത് കിണറും പമ്പ് ഹൗസും സ്ഥാപിച്ചു. പടിക്കപ്പാറ കുന്നിന് മുകളില്‍ കൂറ്റന്‍ ജലസംഭരണിയും നിര്‍മ്മിച്ചു. എന്നാല്‍ പൈപ്പ് ലൈന്‍ അടക്കമുള്ള തുടര്‍പ്രവൃത്തി നിലച്ചതോടെ പദ്ധതി പാതിവഴിയില്‍ കിടന്നു. വാര്‍ഷിക പദ്ധതിയില്‍ അനുവദിക്കുന്ന തുകയുടെ അപര്യാപ്തത മൂലം ആരും പ്രവൃത്തി ഏറ്റെടുക്കാതെയായി.
ജലസേചന വകുപ്പ് ഏറ്റടുത്തതോടെ ആദ്യഘട്ടത്തിലെ സാങ്കേതികപ്പിഴവ് ചര്‍ച്ചയായി. പുഴക്കക്കരെയുള്ള പമ്പില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുമ്പോള്‍ പുഴയ്ക്ക് കുറുകെ സ്ഥാപിക്കേണ്ടുന്ന പൈപ്പ് ലൈനിന്റെ ഭാരിച്ച ചിലവ് കണക്കാക്കിയപ്പോള്‍ ഇക്കരെ കിണര്‍ കുഴിക്കുന്നതാണ് ആദായകരമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി. അങ്ങനെ നിര്‍മ്മിച്ച കിണറും പമ്പും ഉപേക്ഷിച്ച് ലക്ഷങ്ങള്‍ ചെലവിട്ട് ഇക്കരെ വലിയ പമ്പ് ഹൗസും കിണറും ഉണ്ടാക്കി. ജലസംഭരണിയില്‍ വെള്ളമെത്തിച്ച് പൊതുടാപ്പുകള്‍ വഴി വിതരണം ചെയ്യാന്‍ നടപടിയായി. തുടര്‍ന്ന് പദ്ധതി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തു. എന്നാല്‍ ശുദ്ധീകരണ പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാകാത്തതിനാല്‍ ജലവിതരണം നിലച്ചു. പ്ലാന്റിന് വേണ്ടി വാങ്ങിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന സാമഗ്രികള്‍ തുരുമ്പെടുത്ത് നാശോന്മുഖമായി.
തുടരെ തുടരെ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് തുലച്ച് പദ്ധതി ലക്ഷ്യം കാണാത്തപ്പോള്‍ ജപ്പാന് പദ്ധതിയുടെ പൈപ്പ് ലൈന്‍ ബന്ധിപ്പിച്ച് ഈ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുകയായിരുന്നു. പടിക്കപ്പാറ പദ്ധതിക്ക് വേണ്ടി നിര്‍മ്മിച്ച രണ്ട് വലിയ കിണറുകളും പമ്പ് ഹൗസുകളും ഇപ്പോള്‍ നോക്കു കുത്തികളായി കിടക്കുന്നു. ഇലട്രിഫിക്കേഷനും പമ്പുകളും തരുമ്പെടുത്ത് നശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: