തിരുവനന്തപുരം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്നലെ ഒരുദിവസം മുഴുവന്‍ അദ്ദേഹം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും രക്ഷാ പ്രവര്‍ത്തനത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളികളെ കാണാതായ പൂന്തുറയില്‍ എത്തിയ അദ്ദേഹം പള്ളി വികാരി ജസ്റ്റിന് ജൂഡിനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രം സ്വീകരിച്ച നടപടികളെ കുറിച്ച് വ്യക്തമാക്കി. ഇനിയും കൂടുതല്‍ വ്യോമസേനാ വിമാനങ്ങളുടെയും കപ്പലുകളുടെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് കാണാതായവരുടെ ബന്ധുക്കളെ മന്ത്രി സന്ദര്‍ശിച്ചു.
സംസ്ഥാനത്തിന്റെ പിഴവുകള്‍ ഓരോന്നായി വിളിച്ചുപറഞ്ഞ് അലമുറയിടുകയായിരുന്നു അമ്മമാര്‍. സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയില്ലെന്ന് അവര്‍ വിലപിച്ചു. എത്രപേരെ കിട്ടിയെന്നോ എത്രപേരെ കാണാനില്ലെന്നോ സര്‍ക്കാര്‍ പറയുന്നില്ലെന്നും ഉറ്റവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും കണ്ണീര്‍വാര്‍ത്തുകൊണ്ട് അവര്‍ ആവശ്യപ്പെട്ടു. അവരുടെ ആവശ്യപ്രകാരം രക്ഷാപ്രവര്‍ത്തനത്തിന് മൂന്ന് മത്സ്യത്തൊഴിലാളികളെ കൂടി വ്യോമസേനാ ഹെലികോപ്ടറില്‍ കയറ്റാന്‍ അനുമതിക്ക് ശ്രമിക്കാമെന്ന് ഉറപ്പ് നല്കി. കാറ്റ് വടക്കന്‍ ദിശയിലേക്കായതോടെ ബോട്ടുകള്‍ ആ ദിശയിലേക്ക് നീങ്ങിയതായാണ് അറിവ്. കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും കണ്ണന്താനം അറിയിച്ചു.
തുടര്‍ന്ന് പൂന്തുറയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്ന ചെറിയമുട്ടത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അവിടെ ഉള്ളവരോട് ആശങ്കവേണ്ടെന്ന് അദ്ദേഹം അറിയിച്ചു. അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മന്ത്രി ഉറപ്പുനല്‍കി. അവിടെനിന്ന് അദ്ദേഹം വിഴിഞ്ഞത്തെത്തി. സംസ്ഥാനസര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്തതിന്റെ ആവലാതി അവര്‍ മന്ത്രിയോട് പങ്കുവച്ചു. അഞ്ചുദിവസമായി സംസ്ഥാനത്തെ ഒരുമന്ത്രിപോലും എത്തിയില്ലെന്ന് അവര്‍ വിലപിച്ചു. കാണാതായവരെ കണ്ടെത്താന്‍ തങ്ങള്‍തന്നെ പോകേണ്ടിവന്നുവെന്ന് അവര്‍ പറഞ്ഞു. കാണാതായ എല്ലാവരെയും കണ്ടെത്തുമെന്ന് കണ്ണന്താനം പറഞ്ഞു.
കടല്‍കയറി നാശം വിതച്ച പനത്തുറയിലും മന്ത്രി സന്ദര്‍ശിച്ചു. തീരസംരക്ഷണത്തിന് പുലിമുട്ട് നിര്‍മാണം ഫിഷറീസ് വകുപ്പുമായി ആലോചിച്ച് പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അവിടെ നിന്ന് അദ്ദേഹം കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ സന്ദര്‍ശിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. ശേഷം മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുന്ന തൊഴിലാളികളെ കണ്ടു. വലിയതുറ, ചെറിയതുറ, വെട്ടുകാട് എന്നിവിടങ്ങളിലും മന്ത്രി സന്ദര്‍ശിച്ചു. ബിജെപി മുന്‍ സംസ്ഥാനഅധ്യക്ഷന് വി. മുരളീധരന്, ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ജനറല്‍സെക്രട്ടറി പാപ്പനംകോട് സജി എന്നിവര്‍ അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു.
പൂന്തുറയില്‍ മത്സ്യത്തൊഴിലാളി സ്ത്രീയെ ആശ്വസിപ്പിക്കുന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: