വര്‍ക്കല: ഓഖി പ്രകൃതി ക്ഷോഭത്തില്‍ വര്‍ക്കലയില്‍ വ്യാപക നാശനഷ്ടം. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി വര്‍ക്കല താലൂക്ക് തഹസില്‍ദാറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് പ്രതിനിധികളുടെയും വില്ലേജ് ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് വെട്ടൂര്‍ വില്ലേജില്‍ 20 കുടുംബങ്ങളിലെ 108 അംഗങ്ങളെ വെട്ടൂര്‍ ദുരിതാശ്വാസ ക്യാമ്പില്‍ താമസിപ്പിച്ചിട്ടുണ്ട്. ചെമ്മരുതി, നാവായിക്കുളം വില്ലേജുകളില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും അയിരൂര്‍ ചെമ്മരുതി, മടവൂര്‍, നാവായിക്കളം ചെറുന്നിയൂര്‍, ഒറ്റൂര്‍, മണമ്പൂര്‍ വില്ലേജുകളില്‍ 21 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വര്‍ക്കല, ഇടവ, കെടാകുളം എന്നീ കെഎസ്ഇബി സെക്ഷനുകളില്‍ 78 പോസ്റ്റുകളും തകര്‍ന്നു. ഒറ്റൂര്‍, ചെറുന്നിയൂര്‍ വില്ലേജുകളില്‍ 0.908 ഹെക്ടര്‍ വാഴകൃഷിയും മറ്റ് വില്ലേജുകളില്‍ 8.5 ഹെക്ടര്‍ നെല്‍കൃഷി, 5.2 ഹെക്ടര്‍ പച്ചക്കറികൃഷിയും, 3.3 ഹെക്ടര്‍ മരച്ചീനി, 0.5 ഹെക്ടര്‍ മറ്റ് വിളകളും 3713 വാഴകളും നശിച്ചു. വീടുകള്‍, കാര്‍ഷിക വിളകള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഉണ്ടായ നഷ്ടങ്ങള്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കും. വി. ജോയി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ആര്.എസ്. ബൈജു, തഹസില്‍ദാര്‍ എം.പി. പ്രേംലാല്‍, ഡെപ്യുട്ടി തഹസില്‍ദാര്‍ എസ്. ഷാജി, നെല്‍സണ്‍, സുരേഷ്, കെഎസ്ഇബി എഇ ബി. റിജു, ഫയര്‍ഫോഴ്സ് ഓഫീസര്‍ ദീപേഷ്, ഫിഷറീസ് ഓഫീസര്‍ എസ്.എസ്. സോഫിയ എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: