കൊല്ലം: ശക്തികുളങ്ങര ഫിഷറീസ് ഹാര്‍ബറിലെ വന്‍ ജനാവലിയുടെ നടുവിലെത്തുമ്പോഴും ജീവിതം തിരിച്ചു കിട്ടി എന്ന് വിശ്വസിക്കാന്‍ പാടുപെടുകയായിരുന്നു അവര്‍. നടുക്കടലില്‍ പ്രവര്‍ത്തനരഹിതമായി തിരയില്‍ ആടിയുലഞ്ഞ ബോട്ടില്‍ കഴിച്ചുകൂട്ടിയ ദിവസങ്ങള്‍ക്കൊടുവില്‍ നാവികസേനാ കപ്പലിന്റെ രൂപത്തിലാണ് അവര്‍ക്ക് വീണ്ടും ജീവിതത്തിലേക്കുള്ള വഴിതെളിഞ്ഞത്.
ഇന്നലെ കൊല്ലം തീരത്ത് കെട്ടിവലിച്ചുകൊണ്ടുവന്ന ഗ്രേഷ്യാ പ്ലീന എന്ന കപ്പലിലെ തൊഴിലാളികള്‍ക്ക് പിന്നിട്ട നാളുകളെക്കുറിച്ച് വിവരിക്കുമ്പോള്‍ വാക്കുകള്‍ മുറിയുന്നു.
പതിമൂന്നു ദിവസം മുമ്പ് തമിഴ്നാട്ടിലെ പട്ടണം ഹാര്‍ബറില്‍നിന്നാണ് അവര്‍ മത്സ്യബന്ധനത്തിന് പോയത്. ചുഴലിക്കൊടുങ്കാറ്റില്‍പെട്ട് ബോട്ടിന്റെ നിയന്ത്രണം നഷ്ടമായി. ബോട്ടില്‍ വെള്ളം കയറി. ഭാരം കുറയ്ക്കുന്നതിനായി വലകള്‍ ഉപേക്ഷിച്ചു. ഭക്ഷണം തീര്‍ന്നു. മരണഭീതിയുടെയും വിശപ്പിന്റെയും മൂന്നു നാളുകള്‍. അതിനിടെയാണ് നാവികസേനയുടെ കപ്പല്‍ തിരച്ചിലിന്റെ ഭാഗമായി അതുവഴിയെത്തിയത്.
നാവികര്‍ കഴിക്കാന്‍ ബ്രഡും ജാമും കൊടുത്തു. ബോട്ട് കപ്പലില്‍ കെട്ടിവലിച്ച് കൊല്ലം മേഖലയിലേക്ക് നീങ്ങി. ഇന്നലെ രാവിലെ കൊല്ലത്തുനിന്ന് പുറപ്പെട്ട രണ്ടു ബോട്ടുകളിലൊന്നില്‍ കെട്ടിവലിച്ച് ശക്തികുളങ്ങര ഹാര്‍ബറിലേക്ക്.
തീരത്തുനിന്നും സര്യസജ്ജമായ ആംബുലന്‍സുകളില്‍ ജില്ലാ ആശുപത്രിയില്‍ എത്തുമ്പോഴേക്കും അത്യാഹിത വിഭാഗവും പ്രത്യേക വാര്‍ഡുമൊക്കെ സജ്ജമായിരുന്നു. തണുപ്പും കാറ്റും സഹിച്ചതിന്റെ അസ്വസ്ഥതകളും മരണം മുന്നില്‍ കണ്ടതിന്റെ മാനസികാഘാതവും ഒഴിച്ചാല്‍ ആര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല. എല്ലാവരും ഉറ്റവരെ കാണാനുള്ള തിടുക്കത്തിലായിരുന്നു. ജില്ലാ ആശുപത്രിയില്‍ കഞ്ഞിയും ചായയുമൊക്കെ ഒരുക്കിയിരുന്നു. ആശുപത്രി ജീവനക്കാര്‍തന്നെ മുന്‍കൈ എടുത്ത് എല്ലാവര്ക്കും വസ്ത്രം നല്കി. ഒടുവില്‍ എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞ് വൈകുന്നേരത്തോടെ അവര്‍ ആശുപത്രി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: