ലാല്‍ദര്‍വാസയിലെ റായ്ഗഢ് ചാര്‍രാസ്ഥ ജംഗ്ഷനില്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് അന്വേഷിച്ചു. സിപിഎമ്മോ അതെന്തെന്ന മറുചോദ്യം ചോദിച്ചു ഓട്ടോ ഡ്രൈവര്‍മാര്‍. രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് വിശദീകരിച്ചിട്ടും കൈമലര്‍ത്തി. സീതാറാം യച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റെയും പേര് പറഞ്ഞിട്ടും രക്ഷയില്ല. സമീപത്തായി ചെറിയ കച്ചവടം നടത്തുന്ന തലശ്ശേരിക്കാരനായ മലയാളിയാണ് ഒടുവില്‍ സഹായത്തിനെത്തിയത്. ഏതാനും ദൂരേക്ക് കൈ ചൂണ്ടി അദ്ദേഹം ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം കാണിച്ചു തന്നു.
എഴുപത് വര്‍ഷത്തിലേറെ പഴക്കമുളള കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ഒറ്റമുറിയില്‍ ഒതുങ്ങുന്നതാണ് ഗുജറാത്തിലെ സിപിഎമ്മിന്റെ സംസ്ഥാന കമ്മറ്റി ഓഫീസ്. രണ്ട് മേശ, അലമാര, കട്ടില്, കുറച്ച് കസേരകള്‍. ഇത്രയുമാണ് ഓഫീസെന്ന് പറയാവുന്ന ആ മുറിയിലെ ആഡംബരം. ചുവരില്‍ ചെഗുവേരയുടെതുള്പ്പെടെ ഏതാനും ചിത്രങ്ങളുമുണ്ട്. സീലിങ് അടര്‍ന്ന് കോണ്‍ക്രീറ്റിന്റെ ഇരുമ്പുകമ്പികള്‍ പുറത്തുകാണാറായിരിക്കുന്നു. അകത്തോ പുറത്തോ ചുവന്ന ഒരു കൊടിപോലുമില്ല.
പാര്‍ട്ടിയുടെയും നേതാക്കളുടെയും പ്രവര്‍ത്തനം ലളിതമായിരിക്കണമെന്ന് കേരളത്തിലെ ഏതോ സിപിഎം നേതാവ് ആഹ്വാനം ചെയ്ത പത്രവാര്‍ത്ത പെട്ടെന്ന് ഓര്‍മ്മയിലെത്തി. യാത്ര ചെയ്യാന്‍ ‘കൂപ്പറി’ല്ലാത്തതിനാല്‍ സര്‍ക്കാര്‍ ബസ്സാണ് ഗുജറാത്തിലെ സിപിഎം നേതാക്കളുടെ ആശ്രയം. മധ്യവയസ്കനായ പ്രവര്ത്തകന് ജയന്തി ഭായ് മാത്രമാണ് ഓഫീസിലുള്ളത്. സംസ്ഥാനത്ത് നിന്നുള്ള ഏക കേന്ദ്രകമ്മറ്റി അംഗം അരുണ്‍ മേത്തയും സംസ്ഥാന സെക്രട്ടറി പ്രാഗ്ജി ഭായ് ബാംബിയും പ്രചാരണത്തിലാണ്. മടങ്ങിയെത്തുമ്പോള്‍ വൈകുന്നേരമാകും. ഇരുവരുടെയും ഫോണ്‍ നമ്പറുകള്‍ വാങ്ങി നന്ദി പറഞ്ഞിറങ്ങി.
അക്കൗണ്ട് തുറക്കാത്ത ദേശീയ പാര്‍ട്ടി
ദേശീയ പാര്‍ട്ടിയെന്ന ഗമയുണ്ടെങ്കിലും ചരിത്രത്തില്‍ ഇതുവരെ ഗുജറാത്തില്‍ ഒരംഗത്തെപ്പോലും ജയിപ്പിക്കാന്‍ സിപിഎമ്മിനായിട്ടില്ല. ഇത്തവണ ജയിക്കുമോയെന്ന ചോദ്യത്തിന് ഒരിറ്റ് സംശയമില്ലാതെ ഇല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു അരുണ്‍ മേത്ത. 1972ലാണ് ഇടത് പാര്‍ട്ടികള്‍ക്ക് ആറ്റുനോറ്റ് ഒരു എംഎല്‍എയെ കിട്ടിയത്. പാലിത്താന മണ്ഡലത്തില്‍നിന്നും ജയിച്ചത് പക്ഷെ സിപിഐ ആണ്. 2012ല്‍ 12 സീറ്റില്‍ സിപിഎം മത്സരിച്ചു. കിട്ടിയത് 32000 വോട്ട്. 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മത്സരിച്ച് 32000 വോട്ട് ലഭിച്ചതാണ് അടുത്ത കാലത്തെ മികച്ച മുന്നേറ്റം. സിപിഎം, സിപിഐ, സിപിഐ (എംഎല്), എസ്യുസിഐ, എസ്യുസിഐ സോഷ്യലിസ്റ്റ് തുടങ്ങിയ ഇടത് പാര്‍ട്ടികള്‍ ഇത്തവണ 14 സീറ്റില്‍ മത്സരിക്കുന്നുണ്ട്. അഞ്ചിടത്ത് മാത്രമാണ് സിപിഎമ്മിന് സ്ഥാനാര്‍ത്ഥികള്‍.
ബിജെപിയാണ് മുഖ്യശത്രു. വോട്ടുകള്‍ ഭിന്നിച്ച് ബിജെപിയെ സഹായിക്കാതിരിക്കാനാണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കാത്തതെന്നാണ് വിശദീകരണം. ഒരിടത്തും സിപിഎമ്മിന്റെ വോട്ട് നിര്ണായകമല്ലെന്നതാണ് വാസ്തവം. പാര്‍ട്ടിയുടെ സാന്നിധ്യമോ അസാന്നിധ്യമോ ജയപരാജയങ്ങളെ ബാധിക്കില്ല. യഥാര്‍ത്ഥ കാരണം തൃശൂര്‍ സ്വദേശിയും സിഐടിയു വൈസ് പ്രസിഡന്റുമായ എം. രാമചന്ദ്രന് പറഞ്ഞു. മത്സരിക്കാനുള്ള പണവും പ്രവര്‍ത്തകരുമില്ല. പലയിടത്തും കമ്മറ്റികളുമില്ല. 33 ജില്ലകളില്‍ പാര്‍ട്ടിക്ക് കമ്മറ്റിയുള്ളത് 11 ഇടത്ത്. ഇവിടെ മാത്രമാണ് പ്രവര്‍ത്തനവും. സംസ്ഥാനത്ത് ആകെയുള്ളത് നാലായിരത്തോളം അംഗങ്ങള്‍. കേരളത്തിലെ ഒരു ലോക്കല്‍ കമ്മറ്റിക്ക് സമാനമാണ് ഗുജറാത്തിലെ ആകെയുള്ള സിപിഎം.
വോട്ട് കോണ്‍ഗ്രസ്സിന്
ഇടത്പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്കാണ് വോട്ട്?. ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ടു ചെയ്യുമെന്നാണ് അരുണ്‍ മേത്തയുടെ മറുപടി. കോണ്ഗ്രസ്സിനായിരിക്കുമല്ലേയെന്ന ചോദ്യത്തിന് സ്വാഭാവികമെന്നായിരുന്നു മറുപടി. കോണ്‍ഗ്രസ്സുമായുള്ള സഹകരണം സംബന്ധിച്ച് പാര്‍ട്ടിയിലുള്ള അഭിപ്രായവ്യത്യാസമൊന്നും ഗുജറാത്തിലില്ല. പാര്‍ട്ടി കോണ്‍ഗ്രസ് എന്ത് തീരുമാനിച്ചാലും ഇവിടുള്ളവര്‍ കൈപ്പത്തിക്ക് കുത്തും. കോണ്‍ഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹമെന്നും ഇത്തവണ പ്രതീക്ഷയുണ്ടെന്നും മേത്ത തുറന്നു പറഞ്ഞു. രാഹുല്‍ നല്ല നേതാവായി വളരുന്നുവെന്നും കേന്ദ്രകമ്മറ്റി അംഗത്തിന്റെ പ്രശംസ. കോണ്‍ഗ്രസ്സിന്റെ ജാതിരാഷ്ട്രീയത്തിലും എതിരഭിപ്രായമില്ല സിപിഎമ്മിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: