തിരുവനന്തപുരം: ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ) നൈപുണ്യപരിശീലന പദ്ധതിയുടെ മികച്ച നടത്തിപ്പ് പരിഗണിച്ച് കുടുംബശ്രീക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 198 കോടി രൂപ കൂടി പദ്ധതി വിഹിതമായി അനുവദിച്ചു. 2017-19 വര്‍ഷങ്ങളിലായി കേരളത്തിലെ 20,000 യുവതീയുവാക്കള്‍ക്ക് കൂടി നൈപുണ്യപരിശീലനം നല്‍കുന്നതിനാണ് ഈ തുക വകയിരുത്തിയത്.
കേന്ദ്രപദ്ധതിയായ ഡിഡിയുജി കെവൈ കേരളത്തില്‍ കുടുംബശ്രീ മുഖേനയാണ് നടപ്പാക്കുന്നത്. 2016-19 വര്‍ഷത്തില്‍ ഗ്രാമീണ മേഖലയിലെ 51,200 യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനായി 393 കോടി രൂപയാണ് നേരത്തേ അനുവദിച്ചിരുന്നത്. ഇത് കൂടാതെയാണ് ഇപ്പോള്‍ 198 കോടി രൂപ കൂടി അനുവദിച്ചത്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ആര്‍എല്‍എം (ദേശീയനഗര ഉപജീവന ദൗത്യം)ന്റെ എംപവേര്‍ഡ് കമ്മിറ്റിയാണ് കേരളം സമര്‍പ്പിച്ച പദ്ധതിക്ക് അനുമതി നല്‍കിയത്.
ഗ്രാമീണമേഖലയിലെ നിര്‍ധനരായ യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനവും തൊഴിലും നല്കി കൊണ്ട് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഊര്‍ജ്ജിതമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി 2014ലാണ് കേന്ദ്രം ആരംഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മികച്ച പദ്ധതി നടത്തിപ്പിന്റെയും പുരോഗതിയുടെയും അടിസ്ഥാനത്തിലാണ് കുടുംബശ്രീക്ക് കൂടുതല്‍ ഫണ്ട് അനുവദിച്ചത്. പരിശീലനാര്‍ത്ഥികള്‍ക്ക് നല്കുന്ന മികച്ച അടിസ്ഥാന-ഭൗതിക സാഹചര്യങ്ങള്‍, നൂതനവും വൈവിധ്യമുള്ളതുമായ കോഴ്സുകള്‍, കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരമുള്ള എന്‍സിവിടി-എസ്എസ്സി സര്‍ട്ടിഫിക്കറ്റുകള്‍, നടത്തിപ്പിലെ സൂക്ഷ്മത എന്നിവ ഉള്‍പ്പെടെ പദ്ധതിയുടെ പ്രവര്‍ത്തന മികവ് മുന്‍നിര്‍ത്തിയായിരുന്നു അവാര്‍ഡ്.
പരിശീലനം നേടുന്ന 70 ശതമാനം പേര്‍ക്കും ജോലി ഉറപ്പാക്കുന്ന ഡിഡിയുജികെവൈ പദ്ധതി വഴി കുടുംബശ്രീ ഇതുവരെ 21,204 പേര്‍ക്ക് പരിശീലനം നല്കി. അതില്‍ 14,588 പേര്‍ക്ക് ജോലിയും ലഭിച്ചു. 43 പ്രൊജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ വഴി വ്യത്യസ്തമായ 102 ട്രേഡുകളില്‍ കേരളത്തില്‍ ഡിഡിയുജികെവൈ പദ്ധതി പ്രകാരം നൈപുണ്യ പരിശീലനം നല്‍കുന്നുണ്ട്. അടുത്തഘട്ടത്തില്‍ എയറോസ്പേസ്- ഏവിയേഷന്‍, അനിമേറ്റര്‍, ആര്‍ക്കിടെക്ചര്‍- സിവില്‍ 2ഡി ഡ്രാഫ്ടിങ് വിത്ത് ഓട്ടോകാഡ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ട്രെയ്നിങ്, ജെറിയാട്രിക് അസിസ്റ്റന്റ്, ആയുര്‍വേദ സ്പാ തെറാപ്പിസ്റ്റ്, യോഗ ടീച്ചര്‍ തുടങ്ങിയ ട്രേഡുകളില്‍ പരിശീലനം നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: