ഇറാനിലെ ചബ്ബാര്‍ തുറമുഖത്തിന്റെ ഒന്നാംഘട്ടം ഉല്‍ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണല്ലോ. ഇറാന് , അഫ്ഗാനിസ്ഥാന് , മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി ഭാരതത്തിന് കൂടുതല്‍ വ്യപാര- സുരക്ഷാ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഏറെ സഹായകമായ തുറമുഖമാണ് ഇറാന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തു നിര്‍മിച്ചിരിക്കുന്ന ചബ്ബാര്‍, 500 മില്യണ്‍ ഡോളര്‍ ചെലവ് ചെയ്ത് ഭാരതമാണ് ഈ തുറമുഖം നിര്‍മിക്കുന്നത്. ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും സഹകരണത്തോടെ നിര്‍മിക്കുന്ന തുറമുഖം പൂര്‍ത്തിയാകുമ്പോഴേക്കും ഇപ്പോഴുള്ള 25 മില്യണ്‍ ടണ്‍ തുറമുഖത്തിന്റെ പ്രാപ്തി 85 മില്യണ്‍ ടണ്‍ ആയി മാറും.
2016 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ചബ്ബാര്‍ തുറമുഖവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത്. ഇറാന് സന്ദര്‍ശനത്തിലായിരുന്ന അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഖാനിയും പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഭാരതത്തെ ഇറാനുമായും അഫ്ഗാനുമായും ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ നിരവധി റോഡുകളും റെയില്‍വേ പദ്ധതികളും ലക്ഷ്യമിടുന്നു. ഭാവിയില്‍ മധ്യേഷ്യയിലേക്കും റഷ്യയിലേക്കും പിന്നീട് യൂറോപ്പിലേക്കും വ്യാപാര പാത തുറക്കാന്‍ ചബ്ബാര്‍ പൂര്‍ത്തിയാക്കുന്നതിലൂടെ സാധിക്കും. പദ്ധതി പൂര്‍ണസജ്ജമാകുന്നതോടെ ഇപ്പോള്‍ ചരക്കുനീക്കത്തിന് എടുക്കുന്നതിനെക്കാള്‍ സമയവും ചെലവും പകുതിയായി കുറയും. കഴിഞ്ഞ ഒക്ടോബറിലാണ് ചബ്ബാര്‍ തുറമുഖത്തേക്കുള്ള ഭാരതത്തിന്റെ ആദ്യ കപ്പല്‍ യാത്രതിരിച്ചത്. അഫ്ഗാനിസ്ഥാന് ഭാരതം നല്കുന്ന 1.1 മില്യണ്‍ ടണ്‍ ഗോതമ്പിന്റെ സഹായം എത്തിക്കാനായിരുന്നു ഈ യാത്ര.
ചബ്ബാര്‍ തുറമുഖം പണിയുന്നതില്‍ ഭാരതത്തിനു പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ്. ഒന്ന്: ഒരു ലോകശക്തിയാകാന്‍ ശ്രമിക്കുന്ന ചൈനീസ് ശ്രമങ്ങള്‍ക്ക് മേഖലയില്‍ ബദല്‍ സംവിധാനം കൊണ്ടുവരിക. രണ്ട്: ഇന്ത്യയെ ഇപ്പോഴും ശത്രുവായി കരുതുന്ന പാകിസ്ഥാനെ നമ്മുടെ സൈനിക വലയത്തില്‍ കൊണ്ടുവരിക, മൂന്ന്: ഭാരതത്തിന്റെ സ്വാധീനം അഫ്ഗാനിസ്ഥാനിലേക്കും, മറ്റു മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും റഷ്യയിലേക്കും യൂറോപ്പിലേക്കും വ്യാപിപ്പിക്കുക. ചൈനയുടെയും പാക്കിസ്ഥാന്റെയും സഹകരണത്തോടെ നിര്‍മാണത്തിലിരിക്കുന്ന പാക്കിസ്ഥാന് -ചൈന സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് നിരവധി റോഡുകളും റെയില്‍പ്പാതകളും ഗ്യാസ് പൈപ്പ് ലൈനുകളുമാണ് ലക്ഷ്യമിടുന്നത്. ഇത് പടിഞ്ഞാറന്‍ ചൈനയില്‍നിന്ന് പാക്കിസ്ഥാന് വഴി പടിഞ്ഞാറന്‍ തീരത്തുള്ള തുറമുഖവുമായി ബന്ധിപ്പിക്കുന്നു. ഇതോടെ അറബിക്കടലിലും ഒമാന്‍ കടലിടുക്കിലും ഹോര്‍മുസ് കടലിടുക്കിലും ചൈനയ്ക്ക് നാവിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇത് ഭാരതത്തിന്റെ സാമ്പത്തിക- സുരക്ഷാ താല്പര്യങ്ങള്ക്ക് വലിയ ഭീഷണിയായി ഭാവിയില്‍ മാറിയേക്കാം. ഈ പശ്ചാത്തലത്തിലാണ് ചബ്ബാര്‍ തുറമുഖത്തിന്റെ പ്രാധാന്യം. ചബ്ബാര്‍ ഭാരതത്തിനെതിരായുള്ള ചൈന പാക്കിസ്ഥാന് അച്ചുതണ്ട് നീക്കത്തിന് തടയിടാന്‍ അതിന് 70 നോട്ടിക്കല്‍ മൈല്‍ അകലെ 500 മില്യണ്‍ ഡോളര്‍ മുടക്കി ഇറാനില്‍ ഭാരതം നിര്‍മിക്കുന്ന ചബ്ബാര്‍ തുറമുഖം വഴി സാധിക്കും. ഇതോടെ പാക്കിസ്ഥാന്-ചൈന സഖ്യത്തിനെതിരായി ഭാരതം, അഫ്ഗാനിസ്ഥാന്, ഇറാന് എന്നീ രാജ്യങ്ങള്‍ അടങ്ങിയ ബദല്‍ സഖ്യത്തെ രൂപപ്പെടുത്താന്‍ സാധിക്കും.
സൈനിക സുരക്ഷയെന്നതിലുപരി ഭാരതത്തിന്റെ സാമ്പത്തിക താല്പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനും ചബ്ബാര്‍ സഹായിക്കും. ഇറാനില്‍നിന്നും ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതിചെയ്യുന്നത് ഭാരതമാണ്. ഇന്ന് ലോകത്തിന്റെ 10 ശതമാനം എണ്ണ നിക്ഷേപം ഇറാനിലാണ്. പ്രധാനമായും എണ്ണ ഇറക്കുമതിയാണ് ഭാരതം ഇറാനില്‍നിന്ന് ലക്ഷ്യം വയ്ക്കുന്നത്. മറ്റിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ ചെലവ് കുറവാണിതിന്. ഭാരതവും ഇറാനും തമ്മില്‍ വര്‍ഷത്തില്‍ 12 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടക്കുന്നു. ചബ്ബാര്‍ പൂര്‍ത്തീകരിക്കുന്നതോടെ ഇറാനില്‍നിന്നുള്ള ഓയില്‍ ഇറക്കുമതി കൂട്ടാന്‍ ഭാരതത്തിന് സാധിക്കും. മധ്യേഷ്യന്‍ രാജ്യങ്ങളും പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ്. തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ ഇറാന്, അഫ്ഗാനിസ്ഥാന് എന്നിവ കൂടാതെ മറ്റു മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് പാക്കിസ്ഥാന്റെ മണ്ണില്‍ തൊടാതെ കടല്‍ മാര്‍ഗം പുതിയൊരു കമ്പോളം തുറക്കാന്‍ സഹായകമാകും.
നിരവധി തവണ ഭാരതത്തില്‍നിന്ന് അഫ്ഗാനിസ്ഥാനിലേക്കും, തിരിച്ചുമുള്ള ചരക്കുനീക്കത്തെ പാക്കിസ്ഥാന് തടഞ്ഞിട്ടുണ്ട്. ചബ്ബാര്‍ വരുന്നതോടെ ഇതിന് അറുതിയാകും. ലോകത്തിന്റെ ആകെയുള്ള പ്രകൃതി വാതകത്തിന്റെ നാല് ശതമാനവും എണ്ണയുടെ മൂന്ന് ശതമാനവും കണ്ടെത്തിയിരിക്കുന്നത് കസാക്കിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവയുള്‍പ്പെടുന്ന മധ്യേഷ്യന്‍ രാജ്യങ്ങളിലാണ്. അതിനാല്‍ ചബ്ബാര്‍ വഴിയുള്ള പുതിയ പാത വഴി ഭാരതത്തിനു ഈ രാജ്യങ്ങളില്‍നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യാനാവും. ഭാരതത്തിന്റെ ഭാവി ഇന്ധനസുരക്ഷയ്ക്കു മുതല്‍ക്കൂട്ടാകുകയും ചെയ്യും. ഇതുവഴി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഇന്ധന ആശ്രയത്വം കുറയ്ക്കുകയും ചെയ്യാം. ഇതോടെ തുര്‍ക്മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ഇന്ത്യ ഇന്ധന പൈപ്പ് ലൈന്‍പോലെ ഒമാന്‍, ഇന്ത്യ, ഇറാന് അടങ്ങിയ കടല്‍മാര്‍ഗമുള്ള പൈപ്പ് ലൈനും സാധ്യത നല്കുന്നു. ഭീകരവാദത്തിന്റെ ഈറ്റില്ലമായ പാക്കിസ്ഥാനിലൂടെയുള്ള ടിഎപിഐപി പദ്ധതിയെക്കാള്‍ വളരെ സുരക്ഷിതമാണിത്. പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുക എന്ന മോദി തന്ത്രവും ചബ്ബാര്‍ വരുന്നതിലൂടെ യാഥാര്‍ഥ്യമാകുകയാണ്. പാക്കിസ്ഥാനെ ഉള്‍പ്പെടുത്താതെയുള്ള വ്യാപാര ഇടനാഴിയാണ് ചബ്ബാറിലൂടെ ലക്ഷ്യമിടുന്നത്.
ഭാരതത്തിനെതിരെ കശ്മീര്‍ കാര്‍ഡിറക്കി കളിക്കുന്ന ചൈനയ്ക്കും പാകിസ്ഥാനുമുള്ള മറുപടിയായി ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യവാദത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭാരതത്തിന് സാധിക്കും. മേഖലയില്‍ ഭാരതത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധിച്ച സ്വാധീനവും വളര്‍ച്ചയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിയേകും. ഇറാനിയന്‍ ബലൂചിസ്ഥാനില്‍ സുന്നി ബലൂചികള്‍ സൈന്യത്തിനുമേല്‍ നടത്തുന്ന അക്രമങ്ങള്‍ ഇവിടുത്തെ ഭാരതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നു. അതുപോലെ അഫ്ഗാനിസ്ഥാനിലെ ഭീകരവാദവും വലിയൊരു ഭീഷണിയാണ്. അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ ആഗോള ഭീകരവാദത്തിനെതിരെ കടുത്ത നിലപാടാണ് മോദി സര്‍ക്കാര്‍ എടുക്കുന്നത്. പാക്കിസ്ഥാന് അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതും, മ്യാന്മര് അതിര്‍ത്തിയില്‍ കയറി സൈനിക നീക്കങ്ങള്‍ നടത്തിയതും, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് നയത്തെ അന്താരാഷ്ട്ര തലത്തില്‍ തുറന്നുകാട്ടാന്‍ ശ്രമിക്കുന്നതും, മസൂദ് അസറിനെപ്പോലുള്ളവരെ ആഗോള ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ഭാരത സര്‍ക്കാര്‍ എടുക്കുമെന്നതിനുള്ള സൂചനകളാണ്. അതുകൊണ്ടുതന്നെയാണ് അമേരിക്കയുടെ പുതിയ തെക്കന്‍ ഏഷ്യാ നയത്തില്‍ ഭാരതത്തിന് സുപ്രധാനമായ പങ്കുവഹിക്കാനുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതും.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യത്തിന്റെ നയതന്ത്ര ബന്ധത്തില്‍ പുത്തന്‍ ഉണര്‍വാണ് ഉണ്ടായിരിക്കുന്നത്. അതില്‍ പ്രധാനം 2015 ല്‍ കസാഖിസ്ഥാനില്‍ നടന്ന ഷാങ്ങ്ഹായ് കോഓപ്പറേഷന്‍ സംഘടനയില്‍ ഭാരതത്തിനു കിട്ടിയ അംഗത്വമാണ്. ചൈന, കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് 2001-ലാണ് ഷാങ്ഹായ് കോ-ഓപ്പറേഷന് എന്ന സംഘടന രൂപീകരിക്കുന്നത്. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതില്‍ ഭാരതത്തിന് അംഗത്വത്തിന് ശ്രമിച്ചെങ്കിലും നിരീക്ഷണ പദവി മാത്രമാണ് നേടാനായത്. 2015 ല്‍ ഭാരതത്തിനും പാക്കിസ്ഥാനും അതില്‍ സ്ഥിരാംഗത്വം ലഭിച്ചു. വളരെക്കാലമായി ഭാരതത്തിന്റെ പ്രവേശനത്തെ തടയുന്ന നിലപാടാണ് അതില്‍ ചൈന കൈക്കൊണ്ടത്. ഈ രാജ്യങ്ങളില്‍നിന്ന് പ്രകൃതിവാതകം, എണ്ണ എന്നിവ ലഭിക്കുന്നതില്‍നിന്ന് ഭാരതത്തെ പരമാവധി അകറ്റിനിര്‍ത്തുക എന്നതായിരുന്നു ചൈനയുടെ തന്ത്രം. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യത്തിന് ലോകത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരത്തിന് മുന്പില് ചൈനയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. അടുത്തിടെയായി ചബ്ബാര്‍ തുറമുഖത്തിന്റെ നിര്‍മാണത്തില്‍ ജപ്പാനും താല്പര്യം അറിയിച്ചു. തെക്കന്‍ ചൈന കടലില്‍ ചൈനയുടെ നിലപാടുകള്‍ക്കുള്ള മറുപടിയായാണ് ഭാരതവുമായും ഇറാനുമായും സഹകരിക്കാന്‍ ജപ്പാന് തയ്യാറാവുന്നത്. ജപ്പാന് വരുന്നതോടുകൂടി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി വര്‍ധിക്കുമെന്ന് നിസ്സംശയം പറയാം. കൂടാതെ മേഖലയിലെ വികസനത്തിനും സമാധാന ശ്രമങ്ങള്‍ക്കുമുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് അമേരിക്കയുടെ പൂര്‍ണപിന്തുണയാണുള്ളത്.
ഭാരതം ഇന്ന് നേടിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര അംഗീകാരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഗുണഫലങ്ങളാണ്. ഇവയൊക്കെ രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. അതിനാല്‍ പ്രധാനമന്ത്രി വിദേശത്തു ചെല്ലുമ്പോള്‍ ഒരു വ്യക്തി എന്നതിലുപരി മുഴുവന്‍ ജനങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനത്തെ പുച്ഛിക്കുന്നവര്‍ രാജ്യത്തിന്റെ മുഴുവന്‍ താല്പര്യങ്ങളെയും തള്ളിപ്പറയുകയാണ് ചെയ്യുന്നത്. ആഭ്യന്തര രാഷ്ട്രീയ താല്പര്യങ്ങള്ക്ക് അതീതമായി ഭാരതത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുകയും പിന്തുണയ്ക്കുകയുമാണ് ഇവര്‍ ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: