തിരുവനന്തപുരം: ഓഖി കൊടുങ്കാറ്റില്‍ അകപ്പെട്ട് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായിട്ട് അഞ്ച് ദിവസം കഴിയുമ്പോഴും തീരദേശത്ത് ആശങ്ക തുടരുന്നു. ഇന്നലെ എട്ടു പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ മരണം 33 ആയി ഉയര്‍ന്നു. 96 പേരെ കാണാനില്ലെന്ന് ഔദ്യോഗിക കണക്കുകള്‍. അതേസമയം ഇതിലും അധികംപേര്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു.
ഞായറാഴ്ച കണ്ടെടുത്ത മൃതദേഹങ്ങളില്‍ പൂന്തുറ ചെറിയമുട്ടം പള്ളിവിളാകം സ്വദേശികളായ ലാസര്‍ (57), ആരോഗ്യദാസ് (57) എന്നിവരെ തിരിച്ചറിഞ്ഞു. തിരിച്ചറിയാനാകാത്ത 12 മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരെണ്ണം കൊല്ലത്തും സൂക്ഷിച്ചിരിക്കുന്നു.
ഇന്നലെ 32 പേരെ രക്ഷിച്ചു. നാലു ബോട്ടുകളിലായി കടലില്‍ കുടുങ്ങിയ 11 പേരെ നാവികസേന കൊച്ചിയിലെത്തിച്ചു. വിഴിഞ്ഞം, വലിയതുറ, പൊഴിയൂര്‍ സ്വദേശികളാണ് ഇവര്‍. ഒന്‍പത് തൊഴിലാളികളുള്ള ഐലന്‍ഡ് ക്വീന്‍ എന്ന ബോട്ട് കവരത്തിയിലെത്തി. കൊച്ചിയില്നിന്നുള്ളതാണിത്. കുളച്ചലില്‍ നിന്നുള്ള 12 മത്സ്യത്തൊഴിലാളികളെ പൊന്നാനിയില്‍ എത്തിച്ചു.
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ 40 മത്സ്യബന്ധന ബോട്ടുകള്‍ ഗുജറാത്ത് വെരാവല്‍ തീരത്ത് അടുത്തതായി സ്ഥിരീകരിച്ചു. ബോട്ടുകളിലെ 516 തൊഴിലാളികള്‍ സുരക്ഷിതരാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ളവരും കൂട്ടത്തിലുണ്ട്. വിഴിഞ്ഞത്തു നിന്നുള്ള ചില ബോട്ടുകള്‍ ഗോവയിലെ വാസ്കോ തീരമണഞ്ഞു. അതിനിടെ, ഓഖി മുംബൈ തീരത്തിന് 850 കിലോമീറ്റര്‍ അകലെ ശക്തിപ്രാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: