മരണത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും ഒരു തനതു നാടകത്തിന്റെ ചിട്ടവട്ടങ്ങളുണ്ടെന്ന് എം.ടി. വാസുദേവന്‍ നായരുടെ ഒരു കഥാപാത്രമാണ് അഭ്രപാളിയില്‍ പറഞ്ഞത്. ഒരാള്‍ മരണത്തിലേക്ക് നീങ്ങുന്നു എന്നുറപ്പായാല്‍ ഒന്നോ രണ്ടോ ദിവസം മുന്നേ വീട്ടിലെത്തി ആ മരണം അനായാസമാക്കുന്ന ജോലി ഏറ്റെടുത്തിരുന്നവരുണ്ടായിരുന്ന നാടാണ് കേരളം. ആറടി മണ്ണ്, തെക്കേ പറമ്പിലെ മാവ് തുടങ്ങി മരണത്തിലേക്കുള്ള ഈ അടയാളങ്ങളെ മനസ്സില്‍ സൂക്ഷിക്കുന്ന തലമുറ അന്യംനിന്നു പോയിട്ടില്ല.
ജീവിച്ചിരിക്കുന്നവരേക്കാള്‍, മരിച്ചവരോട് സ്നേഹവും ബഹുമാനവും കാട്ടുന്ന മലയാളി ചിതയ്ക്കും ചിതാഭസ്മത്തിനും വലിയ പ്രാധാന്യം നല്‍കിയിരുന്നു. ആറടി മണ്ണുള്ളവനും ഇപ്പോള്‍ മാവു മുറിക്കാന്‍ തിടുക്കപ്പെടുന്നില്ല. ചാണകവറളികള്‍ അടുക്കിയ ചിതകള്‍ എരിയുന്നു തെക്കേ മുറ്റത്ത്. ചിലയിടങ്ങളില്‍ പട്ടുപുതപ്പിക്കാന്‍ സമയമാവുമ്പോള്‍, ആറടി നീളമുള്ള ഇരുമ്പു പെട്ടിയുമായി മുറ്റത്ത് പെട്ടി ഓട്ടോ എത്തുന്നു. ആ പെട്ടിയിലേക്ക് രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ ഘടിപ്പിച്ചാല്പ്പിന്നെ അധികം സമയം വേണ്ട പരേതന് കത്തിയമരാന്‍.
മറ്റു ചിലരോ, തദ്ദേശ ഭരണസ്ഥാപനത്തിന്റെ ശ്മശാനത്തിണ്ണയില് റേഷന്‍ കാര്‍ഡിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും കോപ്പിയുമായി ഊഴം കാത്തുനില്ക്കുന്നു. വിറകിന്റെയോ വൈദ്യുതിയുടെയോ പാചകവാതകത്തിന്റെയോ കൃത്രിമച്ചിതയില് മൃതദേഹം കത്തിയമര്‍ന്നു തീരുമ്പോള്‍ ‘ചിതാഭസ്മം’ ഏറ്റുവാങ്ങുന്നു.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ വീടുകള്‍ രണ്ട് മൂന്ന് സെന്റുകളില്‍ ചുരുങ്ങിയപ്പോള്‍ ശവദാഹം സമസ്യയായി. ഇതോടെ, പൊതുശ്മശാനങ്ങളുടെ ആവശ്യം വര്‍ധിച്ചു. വന്‍ നഗരങ്ങളായാലും ചെറുപട്ടണങ്ങളായാലും പൊതുശ്മശാനങ്ങള്‍ കേരളത്തിനും പരിചിതങ്ങളായി. പക്ഷേ, ആ ശ്മശാനങ്ങളുടെ അവസ്ഥയെന്താണ്? ഇത്രമാത്രം പൊതുശ്മശാനങ്ങളുണ്ടായിട്ടും, മതിലും അടുക്കളയുമെല്ലാം പൊളിച്ച് സംസ്കാരം നടത്തിയെന്ന വിവരങ്ങള്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറയുന്നതെന്ത്?
ഉത്തരം തേടിയുള്ള യാത്ര, മുദ്രാവാക്യങ്ങളില്‍ കേട്ടു പഴകിയ കണ്ണൂരിന്റെ കടല്‍ത്തീരത്തുള്ള പയ്യാമ്പലത്തു നിന്നു തന്നെ തുടങ്ങാം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കെ.ജി. മാരാര്‍, ഇ.കെ. നായനാര്‍, സുകുമാര്‍ അഴീക്കോട് തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ നായകര്‍ക്ക് അന്ത്യവിശ്രമമൊരുക്കിയ ഇവിടം ഇപ്പോള്‍ അധികാരികളുടെ കെടുകാര്യസ്ഥതയുടെ നേര്‍ക്കാഴ്ച.
നായയെയും പൂച്ചയെയും പരീക്ഷണ വസ്തുവാക്കുന്ന ‘നവീന’ ശ്മശാനങ്ങള്‍ ഒരുപക്ഷേ ആലപ്പുഴയ്ക്കു മാത്രമുള്ള അവകാശമാവാം. മാവേലിക്കരയിലാണ് ആധുനിക ശ്മശാനം പ്രവര്ത്തനസജ്ജമോ എന്നറിയാന്‍ വഴിയരികില്‍ ചത്തു കിടക്കുന്ന നായയേയും പൂച്ചയേയും ആഴ്ചതോറും സംസ്കരിച്ച് പരീക്ഷിക്കുന്നത്.
തലസ്ഥാന ജില്ലയിലെ പഞ്ചായത്തുകളും ‘വ്യത്യസ്തമായ’ സംസ്ക്കാരരീതി കൊണ്ട് വാര്‍ത്തകളില്‍ നിറയുന്നതു കാണുമ്പോഴേ ഇതിന്റെയെല്ലാം ഗൗരവം വ്യക്തമാകൂ. മലയോര ഗ്രാമമായ ഭരതന്നൂര്‍ പുളിക്കരകുന്ന് കോളനിയില്‍ വീട്ടിനുള്ളില്‍ രണ്ട് സ്ത്രീകളും മൂന്നു പുരുഷന്മാരുമുള്പ്പെടെ അഞ്ചുപേരെ അടക്കം ചെയ്തശേഷം അവിടെ താമസിക്കുന്ന കുടുംബമുണ്ട്. ജില്ലയിലെ പല ഗ്രാമങ്ങളിലും ഈ സ്ഥിതി നിലനില്ക്കുന്നു.
കാടുപിടിച്ചു കിടക്കുന്ന ഭൂമിയെ ശ്മശാനമെന്നു വിശേഷിപ്പിക്കുന്ന പതിവുണ്ട് നാട്ടുഭാഷയില്‍. കൊല്ലം പത്തനാപുരത്തെ വിളക്കുടിയിലെത്തിയാല് ഈ അവസ്ഥ നേരിട്ടുകാണാം. പേരിനു മാത്രം പണം വകയിരുത്തി കണ്ണില്‍പ്പൊടിയിടുകയെന്ന കുതന്ത്രത്തിന്റെ കാഴ്ച. നാലു നഗരസഭകളുള്ള പത്തനംതിട്ടയില്‍ തിരുവല്ലയില്‍ മാത്രമാണ് പൊതുശ്മശാനമുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ പലയിടത്തുമുണ്ടെങ്കിലും പലതിലേക്കും വഴിയില്ല. ഭൂമി ലഭിക്കുന്നതിലെ തടസവും പ്രാദേശിക എതിര്‍പ്പുകളും കോട്ടയത്തെ പ്രധാന പ്രശ്നം.
മലപ്പുറത്തെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് പൊതുശ്മശാനമെന്നു കേള്‍ക്കുന്നതും പോലും താത്പര്യമില്ല. പദ്ധതികളും രൂപരേഖകളുമുണ്ടെങ്കിലും അതൊന്നും ആരും കാര്യമാക്കുന്നില്ല. പ്രാദേശിക ഭരണകൂടങ്ങളുടെ പിടിപ്പുകേട് കൊണ്ടുമാത്രം പാരമ്പര്യ ശ്മശാനങ്ങള്‍ പലതും കാടുകയറി നശിക്കുന്നു. ശ്മശാന സംരക്ഷണവും നവീകരണവും സംബന്ധിച്ച ഉത്തരവുകള്‍ പലതും കടലാസിലൊതുങ്ങുന്നു.
ഒരു വിഭാഗത്തിനു മാത്രമേ ശ്മശാനങ്ങളുടെ ആവശ്യമുള്ളൂയെന്ന അധികാര കേന്ദ്രങ്ങളുടെ നിലപാടാണ് ഇത്തരമൊരു അവസ്ഥയിലേക്ക് കേരളത്തെ നയിച്ചത്. സംസ്ഥാനത്തെ പൊതുശ്മശാനങ്ങളുടെ അവസ്ഥ അന്വേഷിച്ച് ജന്മഭൂമി ലേഖകര്‍ തയാറാക്കിയ പരമ്പര തുടങ്ങുന്നു.
(നാളെ…. പരീക്ഷണം നായയിലും പൂച്ചയിലും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: