തിരുവനന്തപുരം: നിങ്ങളുടെ വള്ളം നഷ്ടപ്പെട്ടു, വല നഷ്ടപ്പെട്ടു, അതിനെല്ലാം പരിഹാരമുണ്ടാക്കാം. പക്ഷെ, ഇപ്പോള്‍ വേണ്ടത് കാണാതായ അവസാനത്തെ ആളെയും കരയ്ക്കെത്തിക്കുക എന്നതാണ്. ഞാന്‍ ഒരു അമ്മയാണ്. ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ വേദന എനിക്ക് മനസ്സിലാകും. കോസ്റ്റ് ഗാര്‍ഡെന്നോ, നാവികസേനയെന്നോ, മത്സ്യത്തൊഴിലാളികളെന്നോ വേര്‍തിരിവില്ലാതെ നമുക്ക് രംഗത്തിറങ്ങാം. അവരുടെ ജീവനു വേണ്ടി. വേദനിക്കരുത്, ഞാനുണ്ട് കൂടെ… കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ വാക്കുകള്‍ കേട്ട് അതുവരെ നെഞ്ചത്തടിച്ച് അലമുറയിട്ട സ്ത്രീകളുടെ നീണ്ട കരഘോഷം.
വിഴിഞ്ഞം സിന്ധുമാതാ ദേവാലയത്തില്‍ അഞ്ചു ദിവസമായി കണ്ണുനീര്‍ക്കടലാണ്. വിഴിഞ്ഞത്തു മാത്രം ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ കാണാതായ നൂറോളം പേരെക്കുറിച്ച് ഇനിയും വിവരമില്ല. ഉറ്റവരെ കാത്ത് കഴിഞ്ഞ 30ന് രാത്രി ദേവാലയത്തിനു മുന്നില്‍ എത്തിയതാണിവര്‍.
കുടിലുകളില്‍ തിരികെ പോകാതെ കടലിനെ നോക്കി കണ്ണീര് വാര്‍ത്ത് കഴിയുകയാണ് നൂറുകണക്കിന് സ്ത്രീകള്‍. മകനെയോര്‍ത്ത് വിലപിക്കുന്ന അമ്മ, ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യ, അച്ഛനെ കാത്തിരിക്കുന്ന കുഞ്ഞുമക്കള്‍. ദുഃഖം അണപൊട്ടിയൊഴുകുന്ന ഇവരുടെ നടുവിലേക്കാണ് നിര്‍മ്മല സീതാരാമന് സാന്ത്വനവുമായെത്തിയത്.
തലേദിവസം മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ അതേ സ്ഥലത്താണ് നിര്‍മ്മലയുടെ സന്ദര്‍ശനവും. ചുഴലിക്കൊടുങ്കാറ്റില്‍ നാശം വിതച്ച കന്യാകുമാരിയില തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രമന്ത്രി രാവിലെ വിഴിഞ്ഞത്തെത്തിയത്. മത്സ്യത്തൊഴിലാളികള്‍ രോഷാകുലരാണെന്ന് റസ്റ്റ് ഹൗസില്‍ വച്ച് പോലീസ് അറിയിച്ചെങ്കിലും അതെല്ലാം ഞാന്‍ നോക്കിക്കൊള്ളാമെന്ന് മറുപടി നല്കിയ ശേഷമാണ് മന്ത്രി തീരത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: