അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചുവരുന്നു. സ്പിന്നര്‍ ലിയോണ്‍, പേസര്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് മുന്നില്‍ മുട്ടുമടക്കി 227 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്സില്‍ ഓസ്ട്രേലിയയെ വരിഞ്ഞുമുറുക്കുകയാണ്. ദിന- രാത്രി മത്സരത്തിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് നാലിന് 53 റണ്‍സെന്ന നിലയിലാണ്.
ഒന്നാം ഇന്നിങ്ങ്സില്‍ 215 റണ്‍സ് ലീഡ് നേടിയ ഓസീസ് ഇപ്പോള്‍ 268 റണ്‍സിന് മുന്നിലാണ്. ശേഷിക്കുന്നത് ആറു വിക്കറ്റ് മാത്രം. രണ്ട് ദിവസത്തെ കളിശേഷിക്കെ മികച്ച ലീഡൊരുക്കിയില്ലെങ്കില് ഓസീസിന് തോല്‍വി ഏറ്റുവാങ്ങേണ്ടിവരും. ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാതെ ഓസീസ് ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്ങസില്‍ 442 റണ്‍സാണ് നേടിയത്.
ഓസീസിന്റെ നായകന് സ്റ്റീവ് സ്മിത്തും(6) ഉപനായകന്‍ ഡേവിഡ് വാര്‍ണറും (14) ഉള്‍പ്പെടെയുള്ള മുന്‍ നിര ബാറ്റ്സ്മാന്മാര് പുറത്തായി കഴിഞ്ഞു. മൂന്ന് റണ്‍സ് വീതം നേടിയ ഹാന്‍ഡ്സ്കോമ്പും ലിയോണുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്സണും വോക്ക്സും രണ്ട് വിക്കറ്റ് വീതമെടുത്തു.
നേരത്തെ സ്റ്റാര്‍ക്കും ലിയോണും തകര്‍ത്തെറിഞ്ഞതോടെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്സില്‍ 227 റണ്‍സിന് ബാറ്റ് താഴ്ത്തി.ലിയോണ്‍ അറുപത് റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റാര്‍ക്ക് 49 റണ്‍സിന് മൂന്ന് വിക്കറ്റ് എടുത്തു. 41 റണ്‍സുമായി അജയ്യനായി നിന്ന ഒവര്‍ട്ടനാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സകോറര്‍. ഓപ്പണര്‍ കുക്ക് 37 റണ്‍സും വോക്ക്സ് 36 റണ്‍സും കുറിച്ചു. ക്യാപറ്റന് റൂട്ട് (9), വിന്‍സ് (2), ബോര്‍ഡ് (3), ആന്ഡേഴ്സണ് (0) എന്നിവര്‍ രണ്ടക്കം കടന്നില്ല.
ബ്രസ്ബനിലെ ആദ്യ ടെസ്റ്റില്‍ പത്ത് വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ഓസീസ് അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലാണ്.
സ്കോര്‍: ഓസ്ട്രേലിയ: എട്ടിന് 442 (ഡിക്ലയേര്‍ഡ്), നാലിന് 53. ഇംഗ്ലണ്ട് : 227.
പ്രതികരിക്കാൻ ഇവിടെ എഴുതുക: