തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുന്നു. കൊച്ചിയില്‍ നിന്നും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ആറ് ബോട്ടുകള്‍ ഇന്ന് രാവിലെ കടലിലേക്ക് തിരിച്ചു.
മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് തെരച്ചില്‍ നടത്തുന്നതിനായി പുറപ്പെട്ടിരിക്കുന്നത്. പൂന്തുറയില്‍ നിന്നുള്ള 16 മത്സ്യത്തൊഴിലാളികളാണ് സംഘത്തിലുള്ളത്. പത്ത് നാവിക കപ്പലുകള്‍ കടലില്‍ ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നുണ്ട്. അഞ്ച് എണ്ണം കേരള തീരത്തും അഞ്ചെണ്ണം ലക്ഷദ്വീപ് തീരത്തുമായാണ് തെരച്ചില്‍ നടത്തുന്നത്.
നിലവില്‍ പുതുതായി ആരെയും കണ്ടെത്തിയിട്ടില്ലെന്ന് നാവിക സേന അറിയിച്ചു. ഓഖി ദുരന്തത്തില്‍ സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണ സംഖ്യ 29 ആയി. കടല്‍ക്ഷോഭത്തില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്ന പുല്ലുവിള സുരപുരയിടം, ഇരയമണ്‍, വെല്ലാര്‍മി ഹൗസില്‍ രതീഷാണ് (30) മരണമടഞ്ഞത്. ഇന്ന് അതിരാവിലെ 5.50നായിരുന്നു മരണം. മിനിമോളാണ് ഭാര്യ.
അബോധാവസ്ഥയില്‍ വെള്ളിയാഴ്ചയാണ് രതീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കായ് എത്തിച്ചത്. ശരീരത്തില്‍ ചെറിയ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നെങ്കിലും ശരീരത്തിനുള്ളില്‍ വെള്ളം കയറി പല അവയവങ്ങളേയും ബാധിച്ചിരുന്നു. മസിലുകള്‍ക്ക് കാര്യമായ ക്ഷതവും സംഭവിച്ചിരുന്നു.
92 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 34 ദുരിതാശ്വാസ ക്യാമ്ബുകളിലായി 1445 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ആറാം ദിനത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി തിരച്ചിലിന്റെ ദുരപരിധി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: