വിളപ്പില്‍: ശുചിത്വമിഷന് സഹകരണത്തോടെ വിളപ്പില്‍ശാല ചന്തയില്‍ പ്ലാസ്റ്റിക് സംസ്കരണശാല സ്ഥാപിക്കാന്‍ പഞ്ചായത്ത് നീക്കം. ചവര്‍ ഫാക്ടറിയുടെ ദുരിതങ്ങളില്‍ നിന്ന് അടുത്തിടെ മോചനം ലഭിച്ച വിളപ്പില്‍ ജനത പുതിയ പ്ലാന്റിനെ കുറിച്ചറിഞ്ഞ് ഭീതിയിലാണ്.
ശുചിത്വമിഷന് 14 ലക്ഷം മുടക്കി വിളപ്പില്‍ശാല പൊതുചന്തയില്‍ പ്ലാസ്റ്റിക് സംസ്ക്കരണ യൂണിറ്റ് സ്ഥാപിക്കാന്‍ വിളപ്പില്‍ പഞ്ചായത്തുമായി ധാരണയുണ്ടാക്കി. പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പ്ലാന്റിലെത്തിക്കും. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഇതിനായി വിനിയോഗിക്കും. ഇങ്ങനെ എത്തിക്കുന്ന പ്ലാസ്റ്റിക് യന്ത്രസഹായത്തോടെ പൊടിച്ച് ടാറിംഗ് ജോലികള്‍ക്ക് അസംസ്കൃത വസ്തുവായി നല്‍കുന്നതാണ് പദ്ധതി.
പതിറ്റാണ്ടുകളോളം ചവര്‍ ഫാക്ടറിയുടെ ദുരന്തഫലങ്ങള്‍ അനുഭവിച്ച വിളപ്പില്‍ശാലക്കാര്‍ ഈ പുതിയ സംരംഭവും ജനങ്ങളെ ദ്രോഹിക്കാന്‍ പഞ്ചായത്തിലെ ഇടത് ഭരണസമിതി കരുതികൂട്ടി കൊണ്ടുവരുന്നതാണെന്ന് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ജനറല്‍ കമ്മറ്റിയില്‍ പദ്ധതിയെ കുറിച്ച് വിശദീകരണമുണ്ടായി. പഞ്ചായത്തിലെ പ്രധാന പ്രതിപക്ഷമായ ബിജെപി അംഗങ്ങള്‍ പദ്ധതിയെ എതിര്‍ത്തു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്ലാന്റ് സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ ഇന്നലെ പഞ്ചായത്ത് ഭരണസമിതി സര്‍വ്വകക്ഷിയോഗം വിളിച്ചു. തല്ക്കാലം പ്ലാന്റ് നിര്‍മ്മിച്ചില്ലെങ്കിലും ശുചിത്വമിഷന് ഫണ്ടില്‍ കെട്ടിടം പണിയാന്‍ അനുവദിക്കണമെന്നതായിരുന്നു ഭരണസമിതി ആവശ്യം. യോഗത്തില്‍ സമവായമുണ്ടാക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കായില്ല. ഇതിനിടെ വിളപ്പില്‍ശാലയില്‍ പ്ലസ്റ്റിക് സംസ്ക്കരണ പ്ലാന്റ് വരുന്നുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: