ന്യൂദല്‍ഹി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 72 പേരെ കൂടി രക്ഷപ്പെടുത്തിയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇതില്‍ പതിനാല് പേര് മലയാളികളാണ്. ശേഷിക്കുന്നര്‍ തമിഴ്നാട, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ആറ് ബോട്ടുകളില്‍ നിന്നുമാണ് ഇത്രയും പേരെ രക്ഷിച്ചത്.
ഒരു ബോട്ട് കൊല്ലത്ത് നിന്നുള്ളതും മറ്റുള്ളവ തമിഴ്നാട്ടില്‍ നിന്നുള്ളതുമാണ്. രക്ഷപ്പെടുത്തിയവരെ ബിത്ര ദ്വീപില്‍ എത്തിച്ചു. നാവികസേനയുടെ കപ്പലില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കും. ലക്ഷ ദ്വീപിലെ ബിത്രയ്ക്ക് സമീപമാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്. 1540 പേരെയാണ് കേന്ദ്ര സേനകള്‍ ഇതുവരെ രക്ഷിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി യോഗം അറിയിച്ചു. കേരളത്തില്‍ 250, തമിഴ്നാട്ടില്‍ 243, ലക്ഷദ്വീപില്‍ 1047 പേരെ വീതമാണ് നാവിക, വ്യോമ, തീരസംരക്ഷണ സേനകള്‍ രക്ഷിച്ചെടുത്തത്.
കോസ്റ്റ്ഗാര്‍ഡിന്റെ 10 കപ്പലുകള്‍, മൂന്ന് എയര്‍ക്രാഫ്റ്റുകള്‍, ഒരു ഹെലികോപ്റ്റര്‍, നാവികസേനയുടെ പത്ത് കപ്പലുകള്‍, രണ്ട് വിമാനങ്ങള്‍, രണ്ട് ഹെലികോപ്റ്ററുകള്‍, വ്യോമസേനയുടെ ഒരു വിമാനം, മൂന്ന് ഹെലികോപ്റ്ററുകള്‍ എന്നിവ രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്. അതിനിടെ ഓഖി ദുരന്തത്തില്‍ പെട്ടവര്‍ക്കായി കേരള സര്‍ക്കാര്‍ നഷ്ടപരിഹാര പാക്കേജ് തയാറാക്കുന്നു. ഇത് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും.
അടിയന്തര നടപടികളും മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ഫിഷറീസ് കണ്ട്രോള് റൂമുകള്‍ തുറക്കും. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായിരിക്കും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: