ന്യൂദല്‍ഹി: നവജാത ശിശുവിനെ കൊന്ന് വാഷിങ് മെഷീനില്‍ ഒളിപ്പിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ 22 കാരിയെ പോലീസ് അറസ്റ്റു ചെയ്തു. ഗാസിയബാദ് സ്വദേശി ആരതിയാണ് പോലീസ് പിടിയിലാകുന്നത്.
മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് യുവതി ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞ് ജനിച്ചതു മുതല്‍ ഇവര്‍ അസ്വസ്ഥയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആണ്‍കുഞ്ഞ് ജനിക്കാത്തതിനെ തുടര്‍ന്ന് കടുത്ത നിരാശയിലും ദേഷ്യത്തിലുമായിരുന്നു യുവതി.
ഞായറാഴ്ചയാണ് മകളെ തലയണ കൊണ്ടു ശ്വാസം മുട്ടിച്ച ശേഷം ആരതി കൊലപ്പെടുത്തിയത്. തുടര്‍ന്നു കുഞ്ഞിനെ വാഷിങ് മെഷീന്റെ അകത്തിട്ടു കവര്‍ കൊണ്ടു മൂടിയിടുകയായിരുന്നു. കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് പലരും തിരക്കിയപ്പോള്‍ ആരോ തട്ടിക്കൊണ്ടു പോയെന്നാണ് ആരതി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത്. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ യുവതി എല്ലാം വെളിപ്പെടുത്തി കുറ്റസമ്മതം നടത്തുകയായിരുന്നു.
അതേസമയം, ജനിച്ചത് പെണ്കുഞ്ഞായിരുന്നുവെങ്കിലും ആണ്‍കുഞ്ഞിനു വേണ്ടി ഒരിക്കലും ആരതിയെ ഭീഷണിപ്പെടുത്തുകയോ സമ്മര്‍ദ്ദത്തിലാക്കുകയോ ചെയ്തിട്ടില്ലെന്ന് കുടുംബം പറയുന്നു. യുവതി കുറ്റസമ്മതം നടത്തിയെങ്കിലും കേസില്‍ അന്വേഷണം തുടരുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: