തലശ്ശേരി: മൂന്ന് നിയമസഭാ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള ചിറക്കുനി- അണ്ടലൂര്‍ക്കാവ്-പറശ്ശിനിക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ സാധ്യത. ഇതിനുള്ള കേന്ദ്രാനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. കുദ്രോളി ബില്‍ഡേസ് ഗോവ എന്ന സ്ഥാപനമാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. പ്രവൃത്തി നടത്തേണ്ട സൈറ്റ് പ്ലാന്‍ കഴിഞ്ഞ ജൂലായ് 20ന് കരാര്‍ കമ്പനിക്ക് കൈമാറിയിരുന്നു.
ധര്‍മ്മടം, കണ്ണൂര്‍, തളിപ്പറമ്പ് നിയോജമണ്ഡലങ്ങളിലെ ചിറക്കുനി, അണ്ടലൂര്‍ക്കാവ്, പാറപ്രം, പിണറായി, മൂന്നുപെരിയ, ചക്കരക്കല്ല്, കാഞ്ഞിരോട്, മുണ്ടേരിമൊട്ട, ചെക്കിക്കുളം, കരിങ്കല്‍ക്കുഴി വഴി പറശ്ശിനിക്കടവിലേക്ക് 28 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് പണിയുന്നത്. ഇതിനായി കെ.കെ.രാഗേഷ് എംപിയുടെ വികസന ഫണ്ടില്‍ നിന്ന് 24 കോടി അനുവദിച്ചിരുന്നു. പത്തര മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കേണ്ടത്. ഇതില്‍ അഞ്ചര മീറ്റര്‍ മെക്കാഡം ടാറിംഗ് നടത്തും. നിലവിലുള്ള റോഡിന്റെ ഇരുഭാഗത്തും വീതി കൂട്ടാനാണ് പദ്ധതിയുള്ളത്. എന്നാല്‍ ഇതിനായി ബന്ധപ്പെട്ട സ്ഥലത്തിന്റെ ഉടമകളുടെ അനുവാദമില്ലാതെ ഒരിടത്തു നിന്നും ഒരു തരി പോലും മണ്ണെടുക്കാന്‍ ഉദ്ദേശമില്ലെന്ന് പൊതുമരാമത്ത് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ ഇടങ്ങളില്‍ സ്ഥലം ലഭ്യമായ ഭാഗത്ത് ടാറിങ്ങ് വീതി കൂട്ടുക, വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ ഉയര്‍ത്തുക, ഓടകള്‍ നിര്‍മ്മിക്കുക, മെക്കാഡം ടാറിങ്ങ് നടത്തുക എന്നിവയാണ് പ്രവൃത്തിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സ്വകാര്യ സ്ഥലം ഏറ്റെടുത്ത് റോഡ് വീതി കൂട്ടുന്നത് പ്രസ്തുത പ്രവൃത്തിയില്‍ ഉള്‍പെട്ടിട്ടില്ല. സ്ഥലമുടമകള്‍ സൗജന്യമായി സ്ഥലം വിട്ടുതരികയാണെങ്കില്‍ അത്തരം സ്ഥലം റോഡ് നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തും. സ്ഥലം ഉടമകളുടെ അനുവാദം ചോദിക്കാതെ ചിറക്കുനി മുതല്‍ അണ്ടലൂര്‍ റേഷന്‍ കടവരെയുള്ള റോഡിനിരുവശവും മൂന്ന് മീറ്ററോളം വീതിയില്‍ അളന്ന് അടയാളപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ അറിയാനായി ഒരു സ്ഥലവാസി വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യൂട്ടിവ് എഞ്ചിനിയറില്‍ നിന്നും ലഭിച്ച മറുപടിയില്‍ ധര്‍മ്മടം പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: