കണ്ണൂര്‍: ജില്ലാ പദ്ധതി സംബന്ധിച്ച വിവിധ ഉപസമിതികളുടെ കരട് റിപ്പോര്‍ട്ട് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവ ചര്‍ച്ച ചെയ്ത് നിര്‍ദേശങ്ങളും ഭേദഗതികളും നിര്‍ദേശിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്മാന് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ 11നകം സമര്‍പ്പിക്കാനാണ് നിര്‍ദേശം. ജില്ലാ പദ്ധതി രൂപീകരണത്തിനായുള്ള ഉപസമിതി ചെയര്മാന്, കണ്‍വീനര്‍, അംഗങ്ങള്‍, തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത ബജറ്റും പുതിയ പദ്ധതികളും ജില്ലാ പദ്ധതിയെ കൂടി ആശ്രയിച്ചായിരിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു. അതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യം ഗൗരവമായി കാണണം. ജില്ലയുടെ ഭാവി വികസനത്തിനുള്ള ചൂണ്ടുപലകയാവുന്ന സമഗ്ര രേഖയായിരിക്കണം ജില്ലാ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി തദ്ദേശസ്ഥാപന തലത്തിലുള്ള ആസൂത്രണ സമിതികള്‍, തദ്ദേശസ്ഥാപന ഭരണസമിതി എന്നിവയുടെ സംയുക്ത യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു.
കേന്ദ്ര, സംസ്ഥാന, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുകള്‍ എങ്ങനെ ഏകോപനത്തോടെ ഉപയോഗപ്പെടുത്താമെന്ന പരിശോധനയും അതനുസരിച്ചുള്ള ഉദ്ഗ്രഥിത പദ്ധതികളുടെ നിര്‍ദേശവും ജില്ലാ പദ്ധതിയില്‍ ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ഏകോപിതമായ പദ്ധതികള്‍ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി മുന്നോട്ടവെക്കാന് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ.പ്രകാശന്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ കെ വി ഗോവിന്ദന്, കെ പി ജയബാലന്‍, ടി.ടി.റംല, വി.കെ.സുരേഷ്ബാബു, അജിത് മാട്ടൂല്‍, സുമിത്ര ഭാസ്ക്കരന്‍ എന്നിവരും സംബന്ധിച്ചു. വിവിധ ഉപസമിതികളുടെ കരട് റിപ്പോര്‍ട്ടുകള്‍ കണ്‍വീനര്‍മാര്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: