കണ്ണൂര്‍: സമൂഹത്തില്‍ ഒറ്റപ്പെട്ടവരും നിരാലംബരും പ്രശ്നങ്ങളെ നേരിടുന്നവരുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയവും കൗണ്‍സലിംഗും നിയമ സഹായവും നല്കുന്ന സംവിധാനമായി കുടുംബശ്രീയുടെ കീഴില്‍ ‘സ്നേഹിത’ ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് കണ്ണൂര്‍ ജില്ലയില്‍ യാഥാര്‍ഥ്യമാവുന്നു. ‘സ്നേഹിത’യുടെ ജില്ലാതല ഉദ്ഘാടനം 16ന് ഉച്ച രണ്ടിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും.
പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സ്ത്രീകള്‍ക്കും 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും രാത്രിയില്‍ ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും താല്‍ക്കാലിക അഭയകേന്ദ്രമായിരിക്കും ‘സ്നേഹിത’. ഒരാഴ്ച വരെ ഇവിടെ താമസിക്കാം. ഭക്ഷണവും കൗണ്‍സലിംഗും നല്‍കും. ഗാര്‍ഹിക പീഡനത്തിന് ഇരയാവുന്നവര്‍ക്ക് വൈദ്യസഹായവും മറ്റ് സേവനങ്ങളും നല്‍കും. 24 മണിക്കൂറും ഹെല്പ്ലൈന് സേവനം ഉണ്ടായിരിക്കും. സ്ത്രീകള്‍ക്ക് നിയമസഹായം നല്‍കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരിട്ടും ഫോണ്‍ വഴിയും കൗണ്‍സലിംഗും ലഭ്യമാക്കും. കൂടാതെ സ്കൂളുകള്‍, അയല്‍ക്കൂട്ടങ്ങള്‍, അങ്കണവാടികള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണം, കൗണ്‍സലിംഗ്, സ്ത്രീ ശാക്തീകരണം, ലിംഗപദവി തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍, ശില്പശാലകള് എന്നിവ നടത്തും. അയല്‍ക്കൂട്ടത്തിലെ പ്രശ്ന പരിഹാര സംവിധാനമായും പ്രവര്‍ത്തിക്കും.
വാര്‍ഡ് തലത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍, പഞ്ചായത്ത് തലത്തില്‍ ജെന്‍ഡര്‍ കോര്‍ണറുകള്‍, ബ്ലോക്ക് തലത്തില്‍ കമ്യൂണിറ്റി കൗണ്‍സലിംഗ് സെന്റര്‍/ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ എന്നിങ്ങനെയാണ് സംവിധാനം. ജില്ലയില്‍ അഞ്ച് കമ്യൂണിറ്റി കൗണ്‍സലിംഗ് സെന്ററുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. സ്നേഹിതയുടെ ഓഫീസിലെ എല്ലാ ഉദ്യോഗസ്ഥരും സ്ത്രീകളാണ്. അഞ്ച് സേവന ദാതാക്കളേയും രണ്ട് കൗണ്‍സിലര്‍മാരേയും നിയമിച്ചു കഴിഞ്ഞു. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം പള്ളിപ്രത്താണ് ‘സ്നേഹിത’യുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഫോണ്‍: 0497 2721817.
‘സ്നേഹിത’യുടെ ജില്ലാതല കോ ഓഡിനേഷന്‍ കമ്മിറ്റി യോഗം എഡിഎം ഇ.മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. കുടുംബശ്രീ ജില്ലാ മിഷന് കോ ഓഡിനേറ്റര്‍ ഡോ.എം.സുര്‍ജിത്, സിഡബ്ല്യുസി ജില്ലാ മെംബര്‍ അഡ്വ.ബേബി ലതിക, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ ഓഡിനേറ്റര്‍ അമല്‍ജിത്ത് തോമസ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ. രാജീവന്, എന്‍.സുകന്യ, ചോല കോ ഓഡിനേറ്റര്‍ സാജിദ്, ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് ജില്ലാ കോ ഓഡിനേറ്റര്‍ കെ.എന്‍.നൈല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: