തിരുവനന്തപുരം: ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി അക്കാര്യം തുറന്ന് സമ്മതിച്ച് ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ദുരന്ത നിവാരണ അതോറിറ്റി വരുത്തിയ വീഴ്ച മൂലം നിരവധി പേരുടെ വിലപ്പെട്ട ജീവനാണ് നഷ്ടമായത്. സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കിയിരുന്നുവെങ്കില് കൂടുതല്‍ പേരുടെ ജീവന് രക്ഷിക്കാമായിരുന്നുവെന്ന ലത്തീന്‍ കത്തോലിക്കാ സഭയുടെ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രമാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി ഇത് അംഗീകരിക്കണം.
ദുരന്ത നിവാരണത്തിനായി 1021 കോടി രൂപ കേന്ദ്രം നല്‍കിയിട്ടും അതിന്റെ ഒരു ശതമാനം പോലും ചെലവഴിക്കാത്ത സര്‍ക്കാര്‍ നടപടി മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ദുരന്തം നടന്ന് 6 ദിവസമായിട്ടും എത്ര പേരെ കാണാതായെന്നോ അവര്‍ എവിടെയുണ്ടെന്നോ പറയാന്‍ പോലും കഴിയാത്ത അതോറിറ്റിയാണ് കേരളത്തിലുള്ളത്. ഇത് സംസ്ഥാനത്തിന് ആകെ നാണക്കേടാണ്.
കേന്ദ്രത്തില്‍ നിന്ന് ഒന്നിലേറെ തവണ മുന്നറിയിപ്പ് കിട്ടിയെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും 30-ാം തിയതി മാത്രമാണ് അറിയിപ്പ് കിട്ടിയതെന്ന നുണ മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണ്. മുന്നറിയിപ്പ് അവഗണിച്ച അതോറിറ്റിയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിരപരാധികളുടെ ജീവന് വെച്ച് പന്താടിയ മുഖ്യമന്ത്രിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണം.
ദുരന്തനിവാരണം ഏകോപിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സ്വന്തം പാര്‍ട്ടി തന്നെ കണ്ടെത്തിയ സ്ഥിതിക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: