പോത്തന്‍കോട്: കന്യാകുളങ്ങര ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറിന്റെ കുറവ് കാട്ടി മണിക്കൂറുകളോളം രോഗിയെ ചികിത്സ നല്‍കാതെ സ്വകാര്യ ആംബുലന്‍സില്‍ പുറത്ത് നിര്‍ത്തി. അയിരൂപ്പാറ സ്വദ്ദേശി പ്രീതാഭവനില്‍ തങ്കപ്പനെയാണ് ആശുപത്രിയില്‍ എത്തിച്ചിട്ടും ചികിത്സ നല്കാന് അധികൃതര്‍ തയ്യാറാകാത്തത്.
തിങ്കളാഴ്ച്ച രാത്രിയോടെയാണ് സംഭവം. ക്യാന്‍സര്‍ രോഗിയായ തങ്കപ്പന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. രോഗാവസ്ഥ കൂടുകയും മരുന്നുകള്‍ ശരീരത്ത് പ്രതികരിക്കുകയും ചെയ്യാതെ വന്നതോടെ ഡോക്ടര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധിച്ചതിനാല്‍ ശ്വാസോച്ഛ്വാസം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് രോഗിയുടെ കുടുംബാംഗങ്ങള്‍ ഉച്ചയോടെ കന്യാകുളങ്ങര ആശുപത്രിയില്‍ എത്തി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പ്രധാന ഡോക്ടറെ കണ്ട് വിവരങ്ങള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗിയെ രാത്രി കന്യാകുളങ്ങര ആശുപത്രിയില്‍ സ്വകാര്യ ആംബുലന്‍സില്‍ എത്തിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എന്നാല്‍ രോഗിയുടെ ഗുരുതരാവസ്ഥ കണ്ടിട്ട് ചികിത്സിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല. തുടര്‍ന്ന് വാര്‍ഡംഗം ബി.എസ്. പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് രോഗിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥ ജന്മഭൂമി മുമ്പും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അധികൃതര്‍ വേണ്ട നടപടി എടുക്കുന്നില്ല എന്നാണ് ആക്ഷേപം. രാത്രികാലമായാല്‍ രോഗികളുടെ എണ്ണം കൂടുതലാണ്. എന്നാല്‍ രോഗികളെ പരിചരിക്കാന്‍ വേണ്ടത്ര ഡോക്ടര്‍മാരോ നേഴ്സുമാരോ ഇല്ല. എംസി റോഡിനോട് ചേര്‍ന്ന ആശുപത്രിയില്‍ അത്യാഹിത നിലയില്‍ എത്തുന്ന രോഗികളെ പരിചരിക്കാന്‍ അത്യാധുനിക സംവിധാനങ്ങളും ഇല്ല. രണ്ട് ഓക്സിജന്‍ സിലിണ്ടറുകള്‍ മാത്രമാണ് ഇവിടെ ഉള്ളതെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: