ചെമ്പേരി: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ശ്രീകണ്ഠപുരം പയറ്റുചാലില്‍ പ്രവര്‍ത്തിക്കുന്ന ജെപി ക്രഷറില്‍ കരിങ്കല്‍ ഉല്പന്നങ്ങള്ക്ക് തീവില. വിലക്കയറ്റത്തിനെതിരെ ലോറി തൊഴിലാളികളുടെയും കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഉപരോധസമരം തുടരുന്നു. ഇതുസംബന്ധിച്ച് ഇന്നലെ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉടമകള്‍ വിലകുറക്കാന്‍ തയ്യാറല്ലെന്ന ധിക്കാരപരമായ തീരുമാനമാണ് സ്വീകരിച്ചതെന്നും പരാതിയുണ്ട്.
സിപിഎം നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് തങ്ങള്‍ വിലകയറ്റിയതെന്നും ഇത് കുറക്കാന്‍ തയ്യാറല്ലെന്നുമാണ് ഉടമകളുടെ വാദം. എംസാന്റ്, വിവിധ മെറ്റലുകള്‍, കരിങ്കല്‍ പൊടി എന്നിവക്കെല്ലാം വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മെറ്റലിന് അടിക്ക് 5 രൂപയും എംസാന്റിന് 7.5ടണ്‍ ഭാരം വരുന്ന ലോഡിന് 1000രൂപയുമാണ് വിലവര്ദ്ധിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം ഉല്പന്നങ്ങള് തൂക്കി നല്കുമ്പോള് വെള്ളം അടിച്ചുകയറ്റുന്നതുമൂലം ഭാരം വര്‍ദ്ധിക്കുന്നുവെന്നും ലോറിയില്‍ നിന്നും വെള്ളം ഒഴുകിപ്പോകുന്നത് മറ്റുള്ളവര്‍ക്ക് ദുരിതമായി മാറുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. വിലവര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഡീസല്‍ വിലയും തൊഴിലാളികളുടെ കൂലിയും വര്‍ദ്ധിച്ചിട്ടില്ല. എന്നിട്ടും ഉല്പന്നങ്ങള്ക്ക് വിലകൂടിയതാണ് പ്രതിഷേധത്തിന് കാരണമായത്.
ജില്ലയില്‍ നൂറുകണക്കിന് ക്രഷറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പയറ്റുചാലിലെ ഈ ക്രഷറിലാണ് വിലവര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ ചുവടുപിടിച്ച് പയ്യാവൂരിലെ മറ്റൊരു ക്രഷറും ഇന്നലെ മുതല്‍ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായ നെടിയങ്ങ വില്ലേജിലെ റിസ. 28ല്‍പെട്ട സ്ഥലത്താണ് ഈ ക്രഷര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പാറപൊട്ടിക്കാനോ കിണര്‍, കുളം എന്നിവ നിര്‍മ്മിക്കാനോ കെട്ടിടം നിര്‍മ്മിക്കാനോ പോലും അനുവാദം ലഭിക്കാത്ത സ്ഥലമാണ്.
എന്നാല്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചായിരുന്നു ഉടമകള്‍ ഇവയൊക്കെ ലഭ്യമാക്കിയത്. നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പ്രവര്‍ത്തിക്കുന്ന ഈ ക്വാറിക്കെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് ഈ ക്രഷര്‍. രാഷ്ട്രീയ സ്വാധീനത്തോടെയാണ് ക്രഷര്‍ മുതലാളിമാര്‍ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശത്തെ കരിങ്കല്ലുകളും മറ്റും പൊട്ടിച്ചുകടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: