നടുവില്‍: നടുവില്‍ മേഖലയില്‍ സിപിഎം-ലീഗ് അക്രമികള്‍ അഴിഞ്ഞാടുന്നു. കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന അക്രമ സംഭവങ്ങള്‍ ഈ മേഖലയിലെ ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. സിപിഎം അക്രമികള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും പരാതിയുണ്ട്. അക്രമങ്ങള്‍ നടുവിലിനു പുറമെ വിളക്കന്നൂര്‍, മറ്റുള്പ്രദേശങ്ങള് എന്നിവിടങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ അക്രമം, ബോംബേറ്, വാഹനങ്ങള്‍ തകര്‍ക്കല്‍, കൂട്ടയടി എന്നിവ തുടര്‍ക്കഥയായിട്ടും അക്രമികളെ നിലക്കു നിര്‍ത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ലീഗിന് പിന്തുണയായി ഒരുവിഭാഗം മതതീവ്രവാദികളും സിപിഎമ്മിന് പിന്തുണയായി പോലീസുമുണ്ട്.
ഇതിനിടയില്‍പ്പെട്ട് സാധാരണ ജനങ്ങളാണ് കഷ്ടതകളനുഭവിക്കുന്നത്. ഇരുവിഭാഗവും ക്രിമനിലുകളെ ഇറക്കിയാണ് അക്രമങ്ങള്‍ നടത്തുന്നത്. അക്രമങ്ങള്‍ വ്യാപകമായതോടെ നേതാക്കള്‍ക്കും നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. നടുവില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരെയുള്ള കുടിയാന്മല പോലീസ് സ്റ്റേഷന് പരിധിയിലാണ് ഈ പ്രദേശം ഉള്‍പ്പെടുക.
സിഐ സ്റ്റേഷനാകട്ടെ ഇത്രയും ദൂരം അകലെയുള്ള ആലക്കോടുമാണ്. അതുകൊണ്ടുതന്നെ അക്രമംനടന്ന് മണിക്കൂറുകള്‍ കഴിഞ്ഞേ പോലീസ് എത്തിപ്പെടുന്നുള്ളൂ. ഇത് അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നു. യൂത്ത്ലീഗിന്റെ ജില്ലാ നേതാവ് സിപിഎമ്മില്‍ ചേര്‍ന്നതോടുകൂടിയാണ് ഇവിടെ ലീഗ് സിപിഎം സംഘര്‍ഷത്തിന് തുടക്കമിട്ടത്. മുസ്ലീംങ്ങളെ പരമാവധി തങ്ങളുടെ കൂടെ നിര്‍ത്താനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.
എന്നാല്‍ ലീഗ് അണികളുടെ കൊഴിഞ്ഞുപോക്കിനെ തടയിടാനാണ് ലീഗ് മതതീവ്രവാദികളെ കൂട്ടുപിടിച്ച് അക്രമങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി നടുവില്‍ മേഖലയില്‍ ഹര്‍ത്താല്‍ ആചരിച്ചുവരികയാണ്. ഇത് ഈ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ദുസ്സഹമായിട്ടുണ്ട്. ഉന്നത ജില്ലാ അധികാരികള്‍ ഇടപെട്ട് സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും ഭരണകക്ഷിയുടെ എതിര്‍പ്പ് നേരിടുമോ എന്ന ആശങ്കയില്‍ ജില്ലാ ഭരണകൂടം നടപടിയെടുക്കാന്‍ വൈകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: