ന്യൂദല്‍ഹി: ജനതാദള്‍ (യു) വിമതരായ ശരദ് യാദവ്, അലി അന്‍വര്‍ എന്നിവരുടെ രാജ്യസഭാ അംഗത്വം റദ്ദാക്കി. പാട്നയില്‍ നടന്ന പ്രതിപക്ഷ റാലിയില്‍ പാര്‍ട്ടി വിലക്ക് മറികടന്ന് പങ്കെടുത്ത ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതാവ് നിതീഷ് കുമാര്‍ രാജ്യ സഭാ ചെയര്മാന് കത്തു നല്‍കിയിരുന്നു. ഇതു പ്രകാരമാണ് നടപടിയെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ എം. വെങ്കയ്യ നായിഡു അറിയിച്ചു. ഇവര്‍ തിങ്കളാഴ്ച രാത്രി മുതല്‍ രാജ്യസഭാ എംപിമാര്‍ അല്ലാതായി.
രണ്ട് വിമതനേതാക്കളും സ്വമേധയാ രാജ്യസഭാ എംപി സ്ഥാനം ഉപേക്ഷിച്ചതാണെന്ന ജനതാദള്‍ (യു) വാദം രാജ്യസഭാ ചെയര്മാന് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യസഭാ എംപിയായ ശരദിന് 2022 വരെ കാലാവധി ഉണ്ടായിരുന്നു. അന്‍വര്‍ അലിയുടെ കാലാവധി അടുത്ത വര്‍ഷമാദ്യം കഴിയുമായിരുന്നു.
എംപി വീരേന്ദ്രകുമാറും വിമതനാണെങ്കിലും രാജ്യസഭാ എംപി സ്ഥാനം പോകുമെന്നറിഞ്ഞ് പ്രതിപക്ഷ റാലിയില്‍ പങ്കെടുക്കാതെ തന്ത്രത്തില്‍ തലയൂരിയിരുന്നു. മാത്രമല്ല നിതീഷിന് എതിരെ സംസാരിക്കുമെങ്കിലും നിയമക്കുരുക്കില്‍ പെടാതെ അസാമാന്യ മെയ്വഴക്കത്തോടെ വഴുതിക്കളിച്ചാണ് വീരന് രാജ്യസഭാ എംപിസ്ഥാനം നിലനിറുത്തുന്നത്. രാജിവയ്ക്കുമെന്ന് പറഞ്ഞെങ്കിലും വീണ്ടും രാജ്യസഭാ എംപിയാക്കാമെന്ന് ഇടതു മുന്നണി ഉറപ്പു നല്‍കിയാലേ വീരന് രാജിക്ക് മുതിരൂ. ആ ഉറപ്പു നല്കാന് ഇടതു മുന്നണി തയ്യാറുമല്ല.
പല കളി കളിച്ചിട്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പോലും വീണ്ടും രാജ്യസഭാ എംപിയാകാന്‍ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: