കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിഭാഗം വാദത്തിനിടെ കോടതിമുറിയില്‍ നാടകീയരംഗങ്ങള്‍. പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഡ്വ. ആളൂരിനുനേരെ ആക്രോശിച്ച് ജിഷയുടെ അമ്മ രാജേശ്വരി പാഞ്ഞടുത്തു.
‘എന്റെ മകളെ കൊന്നവനെയും, അവനെ രക്ഷിക്കാന്‍ വന്നവനെയും വിടില്ല’ എന്ന് വിളിച്ചുപറഞ്ഞാണ് അവര്‍ ബഹളമുണ്ടാക്കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സംഭവം.
ഇംഗ്ലീഷിലുള്ള വാദത്തിനിടെയുണ്ടായ ചില മലയാളവാക്കുകളില്‍ നിന്നും വിവരം മനസിലാക്കിയ രാജേശ്വരി കോടതിമുറിയിലെ ഇരിപ്പിടത്തില്‍ നിന്നും ചാടി എഴുന്നേറ്റ് ആളൂരിനെ അസഭ്യം പറയുകയായിരുന്നു. ഭക്ഷണം കഴിച്ച് അധികം താമസിയാതെയാണ് ജിഷ കൊല്ലപ്പെട്ടതെന്നും പ്രോസിക്യൂഷന് സമര്‍പ്പിച്ചിട്ടുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണസമയം ശരിയല്ലെന്നുമുള്ള ആളൂരിന്റെ പരാമര്‍ശമാണ് രാജേശ്വരിയെ ചൊടിപ്പിച്ചത്.
ഡിസംബര്‍ 27 മുതല്‍ 30 വരെയാണ് പ്രതിഭാഗത്തിന്റെ അന്തിമ വാദം. അടച്ചിട്ട കോടതി മുറിയില്‍ 74 ദിവസത്തെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണ സംഘങ്ങള്‍, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡിഎന്‍എ വിദഗ്ധര്‍ ഉള്‍പ്പെടെ 100 സാക്ഷികളെ ഇതിനോടകം വിസ്തരിച്ചു. 15 പേര് ഇതര സംസ്ഥാന തൊഴിലാളികളാണ്. 290 രേഖകള്‍ ഹാജരാക്കി. 36 തൊണ്ടി മുതലുകളാണ് പ്രോസിക്യൂഷന് കോടതിക്ക് കൈമാറിയത്.
2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. കുറുപ്പംപടി ഇരിങ്ങോള്‍ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷയെ അസം സ്വദേശി അമീര്‍ ഉള് ഇസ്ലാം പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: