തൃശൂര്‍: നിരോധിത വലകളുപയോഗിച്ചുള്ള മത്സ്യബന്ധനം ജില്ലയില്‍ വ്യാപകം. കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം, പുല്ലൂറ്റ് തുടങ്ങി വിവിധ കായലുകളിലും ചാലക്കുടിപ്പുഴ, കരുവന്നൂര്‍പ്പുഴ തുടങ്ങി ചെറുതും വലുതുമായ ജലാശയങ്ങളിലും നിരോധിച്ച വലകളും നഞ്ച്, തുരിശ് തുടങ്ങിയവ ഉപയോഗിച്ചുമുള്ള മത്സ്യബന്ധനം സജീവമാണ്്. വലയുടെ കണ്ണിവലുപ്പം 20 എംഎമ്മില്‍ താഴെയുള്ളതടക്കംകൊല്ലി വിഭാഗത്തില്‍ പെടുന്ന നിരോധിത വലകള്‍ ഉപയോഗിച്ചാണ് ഒരുവിഭാഗം മത്സ്യബന്ധനം നടത്തുന്നത്.
ഇത്തരം വലകള്‍ കായലുകളിലും പുഴകളിലും വളച്ചുവെച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. വലിയ മത്സ്യം മുതല്‍ ജലാശയത്തിന്റെ അടിത്തട്ടില്‍ വളരുന്ന സസ്യങ്ങളടക്കം വലകളില്‍ അകപ്പെടും. അനധികൃത മത്സ്യബന്ധനം സജീവമായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായിരിക്കുകയാണ്. പലപ്പോഴും വീട്ടുചിലവിനുള്ള മത്സ്യം പോലും ലഭിക്കാറില്ലന്ന് തൊഴിലാളികള്‍ പറഞ്ഞു.
പരമ്പരാഗത രീതിയില്‍ ഉടക്ക് വലയും വീശുവലയും ഉപയോഗിച്ച് പുഴകളിലും കായലുകളിലും ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. രാത്രിയുടെ മറവിലാണ് നിരോധിത വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തുന്നത്. ഫിഷറീസ് ഉദ്യോഗസ്ഥര്‍ രാത്രിയില്‍ കായലുകളില്‍ പരിശോധനയ്ക്ക് എത്താത്തതും ഇത്തരം സംഘങ്ങള്‍ക്ക് തുണയായിട്ടുണ്ട്.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അനധികൃതമായി മീന്‍ പിടുത്തം നടത്തുന്ന സംഘങ്ങളെ തടയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ഭീഷണിപ്പെടുത്തുന്നതിനാല്‍ പിന്നീട് ഇതിന് ആരും ശ്രമിച്ചിട്ടില്ല. അനധികൃത മത്സ്യബന്ധന സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
മത്സ്യത്തെ കൊന്നൊടുക്കി
നഞ്ചും തുരിശും
അനധികൃത മത്സ്യബന്ധനത്തില്‍ ഏറ്റവും കടുപ്പമേറിയതും ജനങ്ങള്‍ക്ക് വലിയ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് നഞ്ചും തുരിശും. നഞ്ച്; നായ്ക്കുരണ കായ് പൊടിച്ച് അരച്ചെടുത്ത ശേഷം മൃദുവായ തുണിയില്‍ കെട്ടിയശേഷം ജലാശയത്തില്‍ കലക്കുന്നതാണ് രീതി.
ബോഡോ മിശ്രിതം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന തുരിശ് വെള്ളത്തില്‍ കലര്‍ത്തിയും മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇവ വെള്ളത്തില്‍ കലക്കിയാല്‍ മത്സ്യത്തിന്റെ കണ്ണും ചങ്കും പൊട്ടി വലകളില്‍ പോയി ഉടക്കുന്നതാണ് രീതി. ചങ്ക് പൊട്ടിയ മത്സ്യങ്ങള്‍ പുഴയില്‍ ചത്ത് പൊങ്ങുന്നതും പതിവാണ്. നഞ്ചും തുരിശും കലര്‍ന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും മറ്റ് ത്വക്ക് രോഗങ്ങളും പടര്‍ന്ന് പിടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: