വഴിയരികില്‍ ചത്തുകിടക്കുന്ന നായയ്ക്കും പൂച്ചയ്ക്കും അന്ത്യകര്‍മത്തിന് അവസരമുണ്ട് ആലപ്പുഴയില്‍. അതുപക്ഷേ, മൃഗസ്നേഹം കൊണ്ടൊന്നുമല്ല. കോടികള്‍ മുടക്കി നിര്‍മിച്ച ആധുനിക ശ്മശാനം പ്രവര്‍ത്തിക്കുന്നുവോയെന്നറിയാന്‍.
മാവേലിക്കര നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാനത്തിലാണ് ഈ അസാധാരണ പരീക്ഷണം. പത്ത് വര്‍ഷം മുമ്പ് നിര്‍മിച്ച, ഗ്യാസ് ഉപയോഗിക്കുന്ന ശ്മശാനത്തില്‍ ഇതുവരെ അഞ്ച് മൃതദേഹങ്ങള്‍ മാത്രമേ സംസ്ക്കരിച്ചിട്ടുള്ളൂ. ഇതുതന്നെ പിടിപ്പുകേടിന്റെ പ്രധാന ഉദാഹരണം. ഈ അഞ്ചില്‍ രണ്ടെണ്ണം പാതിവഴിയില്‍ പുറത്തിറക്കി വീണ്ടും സംസ്കരിക്കേണ്ടിവന്നു. നിലവാരം കുറഞ്ഞ കോയിലും ബര്‍ണറുമാണ് ഇവിടെ വില്ലനായത്.
നഗരസഭയിലെ 28 വാര്‍ഡുകള്‍ക്കുവേണ്ടി നിര്‍മിച്ച ശ്മശാനം അധികൃതര്‍ക്ക് നല്ലൊരു കറവപ്പശുവായിരുന്നു. വര്‍ഷംതോറും അറ്റകുറ്റപ്പണിക്കായി ലക്ഷങ്ങള്‍ പൊടിച്ചു.
ചെങ്ങന്നൂര്‍ നഗരസഭയില്‍ തൊഴുത്തും പെരുവഴിയും അന്ത്യകര്‍മങ്ങള്‍ക്കു വേദിയായി. സ്ഥലമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്കു നല്കിയ സംഭവങ്ങളുമുണ്ട്.
കീഴ്ച്ചേരിമേല്‍ കുറവന്‍പറമ്പില്‍ ശശിയുടെ മൃതദേഹമാണ് മുനിസിപ്പല്‍ റോഡില്‍ സംസ്ക്കരിച്ചത്. കീഴ്ച്ചേരിമേല്‍ മോഹന്റെയും, മൂലപ്പടവില്‍ ഒരു യുവാവിന്റെയും മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്ക് സ്ഥലമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിന് വിട്ടുകൊടുത്തു. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന് സമീപം നെടുംപുറത്ത് പൊന്നമ്മാളിന്റെ മൃതദേഹമാണ് വീട്ടുമുറ്റത്തെ തൊഴുത്തില്‍ സംസ്ക്കരിച്ചത്. 20 വര്‍ഷമായി നഗരസഭാ ബജറ്റില്‍ തുക വകയിരുത്തുന്നതിലൊതുങ്ങുന്നു ശ്മശാന നിര്‍മാണം.
വിവിധ സമുദായങ്ങള്‍ തമ്മില്‍ ശവസംസ്ക്കാര ചടങ്ങുകളുടെ പേരില്‍ തര്‍ക്കങ്ങള്‍ നിത്യസംഭവമാകുമ്പോള്‍ അപ്പുറത്ത് നോക്കുകുത്തിയായി മറ്റൊരു ശ്മശാനം. താലൂക്കിലെ ചെറിയനാട് കടയിക്കാട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാതക ശ്മശാനം അടഞ്ഞിട്ട് 12 വര്‍ഷമാകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യദിനംതന്നെ ബര്‍ണര്‍ കത്തി നശിച്ചു. പ്രതിഷേധം ശക്തമായതോടെ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചു. ലോക ബാങ്ക് സഹായത്തോടെ കോസ്റ്റ് ഫോര്‍ഡിന് 20.35 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയിട്ടുണ്ട്.
ചേര്‍ത്തലയ്ക്ക് പറയാനുള്ളതും തുരുമ്പെടുത്ത അവഗണനയുടെ കഥ. 18 ലക്ഷം രൂപ ചെലവഴിച്ച് കെവിഎം ആശുപത്രിക്കടുത്ത് അനാഥര്‍വെളിക്ക് സമീപമാണ് നഗരസഭയുടെ ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പണിതു. 2000ല്‍ ഇതു പൂര്‍ത്തിയായി. എന്നാല്‍, നടത്തിപ്പില്‍ അനിശ്ചിതത്വം. ഇതോടെ, പ്രമുഖ സമുദായ സംഘടന ചുമതല ഏറ്റെടുക്കാന്‍ തയാറായെങ്കിലും നടപടികള്‍ തടസ്സപ്പെട്ടു. ഇപ്പോള്‍ ഇവിടെ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സൗകര്യങ്ങള്‍ നിലവിലുള്ളപ്പോള്‍ മൃതദേഹം മണ്ണില്‍ കുഴിച്ചിടുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധവും ശക്തം.
ആലപ്പുഴ മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ സ്ഥിതിയാകട്ടെ അതിദയനീയം. മെഡിക്കല്‍ കോളേജില്‍ മരിക്കുന്ന അജ്ഞാത വ്യക്തികളുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുകയെന്നത് ആശുപത്രി, പഞ്ചായത്ത് അധികൃതര്‍ക്കും പോലീസിനും തലവേദന. ഇതിന് ആലപ്പുഴ നഗരസഭാ ശ്മശാനത്തിലേക്ക് കൊണ്ടുപോകണം. അതിനുള്ള കടമ്പകള്‍ കഠിനം. വളഞ്ഞവഴി, കൊപ്പാറക്കടവ് ഭാഗത്തെ പട്ടികജാതി കോളനികളില്‍ രണ്ട് സെന്റിലും, മൂന്നു സെന്റിലും കഴിയുന്ന നൂറുകണക്കിനു കുടുംബങ്ങളില്‍ പലരും ഉറ്റവരുടെ മൃതദേഹങ്ങള്‍ ബന്ധുവീടുകളിലോ വീടിനകത്തുതന്നെയോ സംസ്ക്കരിക്കേണ്ട അവസ്ഥയിലാണ്.
തീരദേശവാസികളും ദുരിതത്തിലാണ്. ആദ്യകാലത്ത് കടല്‍ത്തീരത്തുതന്നെ അന്ത്യകര്‍മങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, കടല്‍ക്ഷോഭവും മറ്റും മൂലം കര നഷ്ടപ്പെട്ടതോടെ ഇവരും പ്രതിസന്ധിയില്‍. വെള്ളക്കെട്ടുകള്‍ നിറഞ്ഞ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെയും അവസ്ഥ ഇതുതന്നെ. പുറക്കാട് പഞ്ചായത്തില്‍ മണ്ണുംപുറം കോളനിയില്‍ ഒന്നര ഏക്കര്‍ ഉണ്ടായിരുന്ന പൊതുശ്മശാനം ഇന്ന് 40 സെന്റിലേക്ക് ചുരുങ്ങി. അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകളില്‍ സ്ഥിതിചെയ്യുന്ന ശ്മശാനങ്ങള്‍ അത്യാധുനിക രീതിയില്‍ സംരക്ഷിക്കാന്‍ തയാറാകാത്തത് ഭൂമി കൈയേറ്റത്തിനും കാരണമായി.
കുട്ടനാട്ടിലാകട്ടെ സമുദായ ശ്മശാനങ്ങളാണ് ആശ്രയം. ആധുനിക സജ്ജീകരണങ്ങളില്ലാത്തത് മഴക്കാലത്തെ സംസ്ക്കാരച്ചടങ്ങുകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇപ്പോള്‍ ഇരുമ്പുപെട്ടികള്‍ ഉപയോഗിക്കുന്നതാണ് ആശ്വാസം. ജില്ലയിലെ മറ്റു പല പഞ്ചായത്തുകളിലും ശ്മശാനങ്ങള്‍ പേരില്‍ മാത്രം ഒതുങ്ങുന്നു. മാന്നാറില്‍ പലതും കാടുകയറിയ നിലയില്‍.
പാവുക്കരയില്‍ പൊതുശ്മശാനം നവീകരിക്കുന്നതിനു ബജറ്റില്‍ തുക അനുവദിച്ചെങ്കിലും ഇതുവരെ നടപടിയില്ല. ശ്മശാനത്തിനായി മതിയായ ഭൂമിപോലുമില്ല. കടപ്ര പഞ്ചായത്ത് പരിധിയിലുള്ള പരുമലയിലെ പൊതുശ്മശാനം വൈദ്യുതീകരിക്കണമെന്ന ആവശ്യവും ശക്തം. ഭരണിക്കാവ് ബ്ലോക്കില്‍ ആറു പഞ്ചായത്തുകളുണ്ടെങ്കിലും ഒരിടത്തും പൊതുശ്മശാനമില്ല. ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ പൊതുശ്മശാനത്തിന് 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
ആലപ്പുഴ നഗരത്തില്‍ നഗരത്തില്‍ രണ്ടു പൊതുശ്മശാനങ്ങളും, സമുദായ ശ്മശാനങ്ങളും ഉണ്ട്. പൊതുശ്മശാനങ്ങളിലാകട്ടെ അടിസ്ഥാനസൗകര്യങ്ങള്‍ കുറവ്.
(നാളെ: കോട്ടയത്തിന് പരിമിതിയുടെ കഥകള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: