പ്രത്യയശാസ്ത്രങ്ങളും ആദര്‍ശപ്രമാണങ്ങളും അടിയറവച്ച്, അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കുവേണ്ടി കടിപിടികൂടുന്ന സമകാലീന രാഷ്ട്രീയചരിത്രത്തില്‍ ചന്ദ്രശേഖരന് നായരെപ്പോലുള്ളവരുടെ വ്യക്തിത്വം വേറിട്ടുനില്ക്കുന്നു. കൊടിയുടെ നിറത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തികളെ വിലയിരുത്തുന്ന ആധുനിക രാഷ്ട്രീയ വിമര്‍ശനശാഖ പടര്‍ന്നുപന്തലിക്കുകയാണ്. കളങ്കമില്ലാത്ത, അഴിമതി തൊട്ടുതീണ്ടാത്ത, സാധാരണക്കാരനുവേണ്ടി മാത്രം ജീവിക്കുന്ന എത്ര നേതാക്കളുണ്ട് ഇന്ന് നമ്മുടെ നാട്ടില്‍. ചരിത്രം നോക്കിയാല്‍ ഏത് രാഷ്ട്രീയകക്ഷിയിലും കുറെ മനുഷ്യസ്നേഹികളുണ്ടായിരുന്നു. അവരെ ജനം അംഗീകരിച്ചിരുന്നു.
ഭരണമണ്ഡലത്തിലും രാഷ്ട്രീയത്തിലും അധികം എതിരാളികളില്ലാത്ത വ്യക്തിത്വമായിരുന്നു നല്ല കമ്യൂണിസ്റ്റുകാരനായിരുന്ന ചന്ദ്രശേഖരന് നായര്‍. സമകാലീന സംഭവവികാസങ്ങളെ അകലങ്ങളില്‍നിന്ന് മാത്രം നോക്കിക്കണ്ട എനിക്ക് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും വെറുപ്പോ വിദ്വേഷമോ ഇല്ല. എല്ലാവരുടേയും നല്ല പ്രവണതകളെ അംഗീകരിക്കുക, സാമൂഹ്യദ്രോഹ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുക.
ലാളിത്യത്തിന്റെ പ്രതീകമായിരുന്നു ചന്ദ്രശേഖരന്‍നായര്‍. ജോലി സംബന്ധമായി ഞാന്‍ തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഒട്ടേറെ രാഷ്ട്രീയനേതാക്കന്മാരുടേയും വ്യക്തികളുടേയും പോക്കുവരവിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്‍നായര്‍ ഒരുദിവസം തൃശൂരിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുകയായിരുന്നു. ഒന്നോ രണ്ടോ അനുയായികളും ഒരു പോലീസുകാരനും പ്ലാറ്റ്ഫോമില്‍. സെക്കന്റ്ക്ലാസില്‍ പ്ലാറ്റ്ഫോമിനഭിമുഖമായ സീറ്റിലദ്ദേഹമിരുന്നു. ഉടനെ ഒരു സാധാരണക്കാരന് മന്ത്രിയെ കാണണമെന്നു പറഞ്ഞുവന്നു, പോലീസുകാരന് തടഞ്ഞെങ്കിലും മന്ത്രി അയാളെ വിളിച്ചു, എന്താണ് കാര്യമെന്നന്വേഷിച്ചു. നഗരത്തിലെ ഒരു റേഷന്‍കടയില്‍ ഗുണനിലവാരം കുറഞ്ഞ അരിയാണ് ലഭിക്കുന്നതെന്ന് അദ്ദേഹത്തോട് പരാതി പറഞ്ഞു.
ഉടന്‍തന്നെ അദ്ദേഹം പോക്കറ്റില്‍നിന്ന് ഒരു കടലാസുകഷണമെടുത്ത് റേഷന്‍കടയുടെ നമ്പര്‍ കുറിച്ചെടുത്തു. തിരുവനന്തപുരത്തെത്തിയാല് ഗുണമുള്ള റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്നും പറഞ്ഞു. തീര്‍ച്ചയായും അതു നല്‍കിക്കാണും. പൊതുവിതരണ ശൃംഖലക്ക് ഇന്ത്യക്കാകെ മാതൃക കാണിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ ഭരണാധികാരികള്‍ക്കു മാതൃകയാകേണ്ടതാണ്.
എംഎല്‍എമാരുടെ ഇന്നത്തെ സുഖസൗകര്യങ്ങളെക്കുറിച്ചുള്ളൊരു ലേഖനപരമ്പരയില്‍, അദ്ദേഹം മറ്റൊരു വലതു കമ്മ്യൂണിസ്റ്റ് എംഎല്‍എയായിരുന്ന നമ്പൂതിരിപ്പാടുമൊത്ത് എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ കഞ്ഞിയും കടുമാങ്ങയും കഴിച്ചിരുന്ന അവസരങ്ങളെക്കുറിച്ച് വിവരിച്ചിരുന്നു. മുന്‍മുഖ്യമന്ത്രിയായിരുന്ന സി. അച്ചുതമേനോന് തൃശൂര്‍ നഗരത്തിലെ അയ്യന്തോള്‍ ടൗണ്‍ബസ്സില്‍ കയറി അമ്പതു പൈസ കണ്ടക്ടറെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് വാങ്ങിച്ചതിനും ഈ കുറിപ്പ് എഴുതുന്നയാള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്നതൊക്കെ കൗതുക വാര്‍ത്തകളായിരിക്കാം.
ചെറാട്ടു ബാലകൃഷ്ണന്,
തലോര്‍, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: