തൊടുപുഴ: നഗരമധ്യത്തില്‍ പാചകത്തിനിടെ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് ചായക്കടയ്ക്ക് തീപിടിച്ചു. ബാഗില്‍ സൂക്ഷിച്ചിരുന്ന 20000 രൂപയുടെ നോട്ട് കത്തി നശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെ പാലാ റോഡില്‍ ചൂരാപ്പുഴ ടവറിന് സമീപമായിരുന്നു സംഭവം. പാറക്കടവ് കൊട്ടാരത്തില്‍ മനുവിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് പലഹാരം ഉണ്ടാക്കുന്നതിനിടെ തീ പടര്‍ന്നത്. റോഡരികിലുള്ള മീന്‍ കടകളോട് ചേര്‍ന്ന് ഉള്ളിലായാണ് ചായക്കട പ്രവര്‍ത്തിച്ചിരുന്നത്. തീ നിയന്ത്രണാതീതമായതോടെ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി പത്ത് മിനിറ്റോളം പ്രയത്നിച്ചാണ് തീ അണച്ചത്. ചായക്കടയിലെ ഫര്‍ണ്ണീച്ചറുകളും റഫ്രിജറേറ്ററും കത്തിനശിച്ചു. മേല്‍ക്കൂരയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന തുണിക്കടയ്ക്കും കേടുപാടുണ്ട്. നോട്ടുകെട്ടിന്റെ ഒരുഭാഗമാണ് കത്തിനശിച്ചത്. നോട്ട് കത്തിനശിച്ചതടക്കം ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സ്റ്റേഷന് ഓഫീസര്‍ കരുണാകരപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: