ഗുരുവായൂര്‍: നെന്മിനി ആനന്ദന് വധക്കേസിലെ അന്വേഷണം പോലീസ് അട്ടിമറിച്ചു. മുഖ്യപ്രതികള്‍ രണ്ടുപേര്‍ സംസ്ഥാനം വിട്ടതായി സൂചന. ഒരാള്‍ വിദേശത്തേക്ക് കടന്നു. മറ്റൊരാള്‍ വടക്കെ ഇന്ത്യയിലേക്കും. കേസന്വേഷണത്തില്‍ പോലീസ് ഗുരുതര വീഴ്ചയാണ് വരുത്തിയത്.
സിപിഎമ്മിന്റെ താത്പര്യപ്രകാരമാണിത്. ഇതുവരെ നാലുപേരാണ് കേസില്‍ അറസ്റ്റിലായത്. മൂന്നുപേര്‍ കൃത്യത്തില്‍ പങ്കെടുത്തവരും ഒരാള്‍ ആനന്ദന് ബൈക്കില്‍ വരുന്ന വിവരം ഫോണില്‍ വിളിച്ചുപറഞ്ഞയാളുമാണ്. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എസ്പി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്കി. എന്നിട്ടും പോലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിട്ടുള്ളത്. ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കുള്ള പ്രധാന പ്രതികളാണ് സംസ്ഥാനം വിട്ടത്.
അറസ്റ്റു ചെയ്യപ്പെട്ട പ്രതികളില്‍ ഒരാളായ ഫായിസിന്റെ തീവ്രവാദ ബന്ധത്തെ പറ്റിയും ആരോപണങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നു. ഇതെക്കുറിച്ച് അന്വേഷണം നടത്താനും പോലീസ് തയ്യാറായിട്ടില്ല. താരതമ്യേന സാധാരണ കുടുംബത്തില്‍ ജനിച്ച ഫായിസിന് ഈ ചെറുപ്രായത്തില്‍ സ്വന്തം പേരില്‍ കാറ് വാങ്ങാനുള്ള പണം എവിടെ നിന്ന് കിട്ടി, കൊലപാതകം നടത്തിയ ശേഷം ഇവര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി ഒന്നിലധികം ആഡംബര കാറുകള്‍ ആരാണ് നല്‍കിയത്, ഇതിനൊക്കെയുള്ള സാമ്പത്തിക ചെലവുകള്‍ വഹിച്ചതാര് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പോലീസ് ഉത്തരം കണ്ടെത്തിയിട്ടില്ല.
അന്താരാഷ്ട്ര ബന്ധമുള്ള ഇസ്ലാമീക തീവ്രവാദികള്‍ കേരളത്തില്‍ നടത്തിയിട്ടുള്ള പല ആസൂത്രിത കൊലപാതകങ്ങളുടേയും മാതൃകയിലാണ് ആനന്ദനേയും വകവരുത്തിയിട്ടുള്ളത്. ബൈക്കിലോ നടന്നോ പോകുമ്പോള്‍ കാറിടിപ്പിച്ച് വീഴ്ത്തുക, ഇര വീണു കഴിയുമ്പോള്‍ ഓടി രക്ഷപ്പെടാതിരിക്കാന്‍ ആദ്യം കാലില്‍ വെട്ടുക പിന്നീട് കൊല്ലാന്‍ വേണ്ടി കഴുത്തിനു വെട്ടുക. വര്‍ഷങ്ങള്‍ക്കു മുന്‍പ് പെരിയമ്പലത്ത് മണികണ്ഠനേയും, പാവറട്ടിയില്‍ വിനോദിനേയും കൊലപ്പെടുത്തിയത് ഇതേ രീതിയിലാണ്. ആനന്ദനെ കൊലപ്പെടുത്തിയ രീതിയും വ്യത്യസ്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: