ഇടുക്കി: മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊന്ന് തമിഴ്നാട് അതിര്‍ത്തിയിലെ രാജാപ്പാറമെട്ട് കൊക്കയില്‍ തള്ളിയ കേസില്‍ പിടിയിലായ മൂന്നു പേരേയും റിമാന്‍ഡ് ചെയതു.
ശാന്തമ്പാറ, തൊട്ടിക്കാനം വാഴയില്‍ രാജീവി(32) നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ നാല് മാസത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മാങ്ങാത്തൊട്ടി, വാഴാട്ട് ഗോപി (42), തൊട്ടിക്കാനം വാക്കോട്ടില്‍ ബാബു (43), ബാബുവിനൊപ്പം താമസിക്കുന്ന എമിലി (38)എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ജൂലൈ 10 മുതല്‍ രാജീവിനെ കാണാനില്ലെന്ന് അമ്മ കൗസല്യ ശാന്തമ്പാറ പോലീസില്‍ പരാതി നല്കി. പിന്നീട് ജില്ലാ പോലീസ് മേധാവിയ്ക്ക് നല്കിയ പരാതിയില്‍ നവംബര്‍ 27ന് പ്രത്യേക പോലീസ് സംഘം അന്വേഷണമാരംഭിച്ചു.
രാജീവ് പ്രതികളിലൊരാളായ വാഴാട്ട് ഗോപിയുടെ ഏലത്തോട്ടത്തില്‍ ഒരാഴ്ചയോളം ജോലി ചെയ്തിരുന്നു. മറ്റ് പ്രതികളും ഇതേ തോട്ടത്തില്‍ പണി ചെയ്തിരുന്നവരാണ്. ബാബുവും എമിലിയും ഗോപിയുടെ തോട്ടത്തിലുള്ള ഷെഡിലാണ് താമസിച്ചിരുന്നത്.
തന്റെ മൊബൈല്‍ഫോണ്‍ ബാബുവും എമിലിയും ചേര്‍ന്ന് മോഷ്ടിച്ചതായി രാജീവ് ജൂലൈ 10ന് സ്ഥലമുടമയായ ഗോപിയോട് പറഞ്ഞു. ഏലത്തോട്ടത്തിനകത്തെ ഷെഡിന് സമീപം വച്ച് ഇത് സംബന്ധിച്ച തര്‍ക്കമുണ്ടായി. എമിലി തൂമ്പകൊണ്ട് രാജീവിന്റെ തലയ്ക്കടിച്ചു. മരണം ഉറപ്പിച്ച ശേഷം മൃതദേഹം ചാക്കിലാക്കി രാത്രി പത്തിന് ശേഷം ഗോപിയും ബാബുവും ചേര്‍ന്ന് പിക്അപ്പ് ജീപ്പില്‍ കയറ്റി കൊണ്ടുപോയി കൊക്കയില്‍ തള്ളി.
ബാബുവിന്റെ ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാകുന്നത്. ഇവരുടെ കുറ്റ സമ്മതത്തെ തുടര്‍ന്നാണ് പ്രതികളും കുറ്റം സമ്മതിച്ചത്.
കൊലപാതകത്തിന് കാരണമായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല. തലക്കടിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്. കുമളി എസ്ഐ ജോബി ജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ദേവികുളം സിഐയ്ക്കാണ് തുടരന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: