കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് സീമാജാഗരണ്‍മഞ്ച് അഖിലഭാരതീയ സംയോജക് എ.ഗോപാലകൃഷ്ണന് പറഞ്ഞു. മത്സ്യപ്രവര്‍ത്തകസംഘം കോഴിക്കോട്ട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ദുരന്തത്തിന്റെ ആഘാതം കുറക്കാന്‍ സര്‍ക്കാറിന് കഴിയേണ്ടതാണ്. എന്നാല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല.
ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റാകാന്‍പോലും യോഗ്യതയില്ലാത്ത ആളാണ് കേരളം ഭരിക്കുന്നതെന്ന് കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. തിരുവനന്തപുരത്തെ കടലോരത്തെ വേദനിക്കുന്ന അമ്മമാരെ ആക്ഷേപിച്ച ഫിഷറീസ് വകുപ്പ് മന്ത്രി ഒരു സ്ത്രീയായിട്ട് പോലും അവരുടെ വേദന ഉള്‍ക്കൊണ്ടില്ല. ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും സംസ്ഥാനത്തിന് ദുരന്തനിവാരണനയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ. രജിനേഷ്ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് പി. പീതാംബരന്, പി.പി. സദാനന്ദന്, പി.കെ. ജയന്, ടി.ശിവദാസന്‍, ടി. ജയപാലന്, എ. കരുണാകരന്, സി.വി. അനീഷ്, വി.വി.പ്രഹ്ളാദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: