മഹാരാഷ്ട്രയില്‍ കനത്ത മഴ
മുംബൈ: തമിഴ്നാട്ടിലും കേരളത്തിലും ലക്ഷദ്വീപിലും നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും ഗുജറാത്തിലും എത്തി. ശക്തി കാര്യമായി കുറഞ്ഞിട്ടില്ല.
ഓഖി ആഞ്ഞുവീശിയതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയ്ക്കടുത്ത് അറബിക്കടലില്‍ അഞ്ചര മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളാണ് അടിച്ചുകയറിയത്. ഇന്നും ഭീമന് തിരമാലകളുണ്ടാകുമെന്ന് സൂചന. കൂറ്റന്‍ തിരമാലകള്‍ കടലോരം കടന്ന് വഴികളിലേക്ക് കുതിക്കുമെന്നും ആശങ്ക. ശക്തമായ കാറ്റും മഴയും രണ്ടു ദിവസം കൂടി തുടരും.
കടലോരങ്ങളില്‍ താമസിക്കുന്നവരോട് തീരം വിട്ട് മാറാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ ഇന്നലെ കനത്ത മഴ പെയ്തു. മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയില്‍ ആലിപ്പഴ വര്‍ഷമുണ്ടായി. പോല്ഗഡ്, താനെ, റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി നല്കി. മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതും വിലക്കി. കാറ്റും മഴയും ആപത്തു വിതച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വിപുലമായ മുന്‍കരുതലുകളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്.
ലക്ഷദ്വീപില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ശക്തം
നാലു ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് നാവികസേന രണ്ടു ദിവസമായി കവരത്തി, മിനിക്കോയി, കല്‍പ്പേനി എന്നിവടങ്ങളില്‍ എത്തിച്ചത്. അരി, പരിപ്പ്, ഉപ്പ്, ഉരുളക്കിഴങ്ങ്, കുടിവെള്ളം, പുതപ്പ്, മഴക്കോട്ട്, വസ്ത്രങ്ങള്‍, കൊതുകുവല തുടങ്ങിയവ എത്തിച്ചവയിലുള്പ്പെടുന്നു.
ഗോവയിലും നാശം
ഓഖി ചുഴലിക്കാറ്റ് ഗോവയിലും വലിയ നാശം വിതച്ചു. മുന്‍കരുതലുകള്‍ എടുത്തിരുന്നിനാല് ആളപായമുണ്ടായിട്ടില്ല. കടലോര മേഖലകളിലെ നിരവധി വീടുകളും കടകളും കെട്ടിടങ്ങളും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: