തിരുവനന്തപുരം/കൊച്ചി: ഓഖി ദുരന്തത്തില്‍പ്പെട്ട മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നലെ കണ്ടെത്തി. ഇതോടെ മരണസംഖ്യ 35 ആയി. കൊച്ചി പുറംകടലില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അതിനിടെ, കടല്‍ക്ഷോഭത്തില്‍പെട്ട 72 പേരെ കൂടി ഇന്നലെ രക്ഷപ്പെടുത്തി. ലക്ഷദ്വീപിലെ ബിത്രയ്ക്ക് സമീപത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇതില്‍ 14 മലയാളികളും 58 തമിഴ്നാട്ടുകാരുമാണെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. അതിനിടെ, കൊച്ചിയില്‍ നിന്നു പോയ 14 ബോട്ടുകള്‍ കൂടി തിരിച്ചെത്തി. ഇതില്‍ 120 തൊഴിലാളികളുണ്ട്. ഇനി 70 ബോട്ടുകളിലായി 700 ഓളം പേരെ കണ്ടെത്താനുണ്ട്.
ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ ഗതാഗതം ഇന്നലെ പുനരാരംഭിച്ചു. കൊച്ചിയില്‍ കുടുങ്ങിയ 1,800 ഓളം ലക്ഷദ്വീപ് നിവാസികളുമായി നാലു കപ്പലുകളാണ് പുറപ്പെട്ടത്. കൊച്ചിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഭൂരിഭാഗം ആളുകളും വീടുകളിലേക്ക് മടങ്ങി. വീടുകളില്‍ നിന്ന് കടല്‍ മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ സഭ ഇന്നലെ രംഗത്തെത്തി. മുന്നറിയിപ്പ് കൃത്യസമയത്ത് നല്‍കാത്തതാണ് ദുരന്ത വ്യാപ്തി കൂടാന്‍ കാരണമെന്നു സഭാ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നേതൃത്വം ആരോപിച്ചു. 201 മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നന്നും സഭ പറയുന്നു.
അതേസമയം, 91 പേര് തിരിച്ചെത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതര സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും അഭയം തേടിയവരുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നു.
ഇന്നലെ കടല്‍ ശാന്തമായിരുന്നതിനാല്‍ തെരച്ചില്‍ സുഗമമായിരുന്നു. പത്ത് നാവിക കപ്പലുകള്‍ 200 നോട്ടിക്കല്‍ മൈല്‍ അകലെ വരെ പോയി തെരച്ചില്‍ നടത്തി. ആഴക്കടലില്‍ തെരച്ചിലിന് മത്സ്യബന്ധനത്തൊഴിലാളികളുടെ സഹായവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: