തിരുവനന്തപുരം: ഓഖി ദുരന്തത്തിനിടെ കടലില്‍ അകപ്പെട്ട് പോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് കല്‍പ്പേനി യാത്ര പുറപ്പെട്ടു. മൂന്ന് ദിവസം മത്സ്യത്തൊഴിലാളികളെയും കൂട്ടി തെരച്ചില്‍ നടത്തും. കുറഞ്ഞ ദൂരത്ത് വേഗത്തില്‍ പരിശോധന എന്നതാണ് കപ്പലിന്റെ ദൗത്യം.
കാര്‍ നിക്കോബാര്‍ ക്ലാസ് പട്രോള്‍ വിഭാഗത്തില്‍ പെടുന്ന കപ്പലാണ് ഐഎന്‍എസ് കല്‍പ്പേനി. അതിവേഗ കപ്പലായ ഇത് കരയോടടുത്ത് നിരീക്ഷണത്തിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. 35 നോട്ടിക്കല്‍ മൈല്‍ വരെ തെരച്ചില്‍ നടത്താനാണ് തീരുമാനം. തെരച്ചിലിനായി ഫിഷറീസ് വകുപ്പിന്റെ അഞ്ച് ബോട്ടുകളും രംഗത്തുണ്ട്. മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയാണ് നേവി തെരച്ചില്‍ നടത്തുന്നത്. കേരള ലക്ഷദ്വീപ് തീരത്ത് തെരച്ചിലിനായി നാവികസേനയുടെ 12 കപ്പലുകളുണ്ട്.
കേരളത്തില്‍ നിന്നുള്ള 48 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ലക്ഷദ്വീപ് തീരത്ത് എത്തിച്ചിട്ടുണ്ട്. മൊത്തം 343 പേര് ഇവിടെയുണ്ട്. ഇതില്‍ 295 പേര് തമിഴ്നാട് സ്വദേശികളാണ്. ഇന്ന് പതിനൊന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. പുറംകടലില്‍ കണ്ടെത്തിയ ബോട്ടിലുണ്ടായിരുന്നവരാണിവര്. ഇതുവരെ തകര്‍ന്നും അല്ലാതെയും 25 ബോട്ടുകള്‍ ലക്ഷദ്വീപിലെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സമയപരിധിയില്ലെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന് ആവര്‍ത്തിച്ച് അറിയിച്ചിട്ടുണ്ട്. എല്ലാവരെയും കണ്ടെത്തുന്നതുവരെയും തെരച്ചില്‍ തുടരുമെന്നും അവര്‍ അറിയിച്ചു.
അതിനിടെ ഓഖി ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത് എത്തി. മുന്നറിയിപ്പ് യഥാസമയം മാധ്യമങ്ങള്‍ക്ക് നല്കിയിരുന്നുവെങ്കില് ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: