വാഷിംഗ്ടണ്‍: അമേരിക്ക ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ തയാറെടുക്കുന്നു. എന്നാല്‍ യുഎസ് എംബസി ടെല്‍അവീവില്‍നിന്ന് ഉടന്‍ തന്നെ ജറുസലേമിലേക്കു മാറ്റാന്‍ ആലോചനയില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ട്രംപ് ബുധനാഴ്ച പ്രഖ്യാപനം നടത്താനിരിക്കെയാണ് വാര്‍ത്ത പുറത്തുവരുന്നത്.
എന്നാല്‍ അമേരിക്കയുടെ ഈ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് അറബ് രാഷ്ട്രങ്ങള്‍. മുസ്ലിംകള്‍ക്കു നേരെയുള്ള ഏറ്റവും വലിയ പ്രകോപനമാണിതെന്ന് അറബ് നേതാക്കള്‍ പറഞ്ഞു.
ജറുസലേം ഇപ്പോള്‍ പൂര്‍ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇസ്രായേല്‍ തലസ്ഥാനമായാണ് ജറുസലേമിനെ കണക്കാക്കുന്നതെങ്കിലും ലോക രാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടില്ല. ഇസ്രയേല്‍-പലസ്തീന് പ്രശ്നത്തിലെ കാതലായ തര്‍ക്കങ്ങളിലൊന്ന് ജറുസലേം സംബന്ധിച്ചാണ്. 1967-ലെ ആറ് ദിന യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത കിഴക്കന്‍ ജറുസലേമാണ് വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത്. പലസ്തീന്‍കാര്‍ കിഴക്കന്‍ ജറുസലേം തങ്ങളുടെ തലസ്ഥാനമാണെന്നാണ് അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: