ന്യൂയോര്‍ക്ക്; തുടര്‍ച്ചയായി മിസൈലുകള്‍ വിക്ഷേപിക്കുകയും ആണവായുധങ്ങള്‍ പരീക്ഷിക്കുകയും ചെയ്യുന്ന ഉത്തരകൊറിയക്ക് മുന്നറിയിപ്പായി വന്‍ സംയുക്താഭ്യാസ പ്രകടനം. അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്നുള്ള അഞ്ചു ദിവസത്തെ അഭ്യാസ പ്രകടനം ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ചേറ്റവും വലുതാണ്.
സ്വന്തം ആയുധ ശേഷിയും തിരിച്ചടിക്കാനുള്ള കഴിവും ഉത്തരകൊറിയയെ കാട്ടിക്കൊടുക്കുകയാണ് അമേരിക്കയുടേയും ദക്ഷിണ കൊറിയയുടേയും ലക്ഷ്യമെന്ന് കരുതുന്നു.
ഇതിന്റെ ഭാഗമായി കൊറിയന്‍ ഉപദ്വീപിനു മുകളില്‍ അമേരിക്ക വീണ്ടു യുദ്ധവിമാനങ്ങള്‍ പറത്തി. ബി ഒന്ന് ബി ബോംബര്‍ വിമാനവും രണ്ട് എഫ് 22 റാപ്ടര്‍ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളുമാണ് പറന്നത്.
കൊറിയന്‍ ഉപദ്വീപിന്റെ കിഴക്കന്‍ മേഖലകളില്‍ ബോംബിടാനുള്ള ശേഷിയും വിമാനം പരിശോധിച്ചു.ആണവായുധവും മിസൈലുകളും ഉപയോഗിച്ചാല്‍ ഉത്തരകൊറിയയെ ശിക്ഷിക്കാനുള്ള ശേഷിയാണ് ഞങ്ങള്‍ പരീക്ഷിച്ചത്.തെക്കന്‍ കൊറിയന്‍ സൈനിക മേധാവി പറഞ്ഞു.അമേരിക്കന്‍ വ്യോമ സേനയുടെ നട്ടെല്ലാണ് ബി ഒന്ന് ബി ബോംബറുകള്‍.
230 യുദ്ധവിമാനങ്ങളും12,000 സൈനികരും ആറ് എഫ് 22 റാപ്ടര്‍ വിമാനങ്ങളും ആറ് എഫ് 35 എ വിമാനങ്ങളും രണ്ട് ബി ഒന്ന് ബി വിമാനങ്ങളും ആറ് ഇഎ18 ജി ജെറ്റുകളും ഡസന്‍ കണക്കിന് എഫ് 15 സി. എഫ് 16 വിമാനങ്ങളും പങ്കെടുക്കുന്നുണ്ട്. പുറമെ തെക്കന്‍ കൊറിയയുടെ എഫ്15 കെ, കെഎഫ് 16, എഫ്എ 50, എഫ് 5 യുദ്ധവിമാനങ്ങളും അണിചേര്‍ന്നു.
അമേരിക്കയെ വരെ ലക്ഷ്യമിടാന്‍ കഴിയുന്ന പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ കഴിഞ്ഞാഴ്ച പരീക്ഷിച്ചിരുന്നു. അതിനു പിന്നാലെയാണ് ദക്ഷിണ കൊറിയയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത അഭ്യാസ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: