ന്യൂദല്‍ഹി : ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ദേശീയ ഹോക്കി താരമായിരുന്ന, ഇരുപതുകാരനായ റിസ്വാന് ഖാനാണ് ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് സരോജിനി നഗര്‍ കോളനിയിലെ നിര്‍ത്തിയിട്ട കാറില്‍ വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് ആദ്യ സൂചനകള്‍ എന്നാണ് ദക്ഷിണാമേഖല ഡിസിപി റോമില്‍ ബാനിയ പറയുന്നത്. എന്നാല്‍ ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നും മൃതദേഹം കണ്ടെത്തിയത് റിസ്വാന്റെ സ്നേഹിതയായ മറ്റൊരു ഹോക്കിതാരത്തിന്റെ വീടിനടുത്തുനിന്നാണെന്നും കുടുബാംഗങ്ങള്‍ പറഞ്ഞു.
തിങ്കാളാഴ്ച വീട്ടില്‍ നിന്നിറങ്ങിയ റിസ്വാന് സുഹൃത്തിന്റെ വീട്ടിലെത്തുകയും രണ്ടുലക്ഷം രൂപയടങ്ങിയ ബാഗും മൊബെല്‍ഫോണും അവിടെ നല്‍കുകയുമായിരുന്നു. സുഹൃത്ത് ഭോപ്പാലിലായിരുന്നുവെന്നും ഡിസിപി ബാനിയ വ്യക്തമാക്കി.
വീട്ടിലെത്താന്‍ വൈകിയപ്പോള്‍ റിസ്വാന്റെ സഹോദരന് ഫോണില്‍ വിളിച്ചു. എന്നാല്‍ റിസ്വാന് ഫോണെടുത്തില്ല. പിന്നീടാണ് വെടിയേറ്റ നിലയില്‍ റിസ്വാനെ കാറില്‍ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്നതായി അച്ഛന് ഷരീഫ് ഖാന് പറഞ്ഞു.
വെടിവെക്കാനുപയോഗിച്ച തോക്ക് റിസ്വാന്റെ വലതുകയ്യില്‍ കണ്ടെത്തി. റിസ്വാന് തുടര്‍ച്ചയായി പെണ് സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നതായി കണ്ടെത്തിയിടുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: