ന്യൂദല്‍ഹി: അയോധ്യ കേസിന്റെ അന്തിമ വാദം നീട്ടിവെയ്ക്കണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന് കപില്‍ സിബലിന്റെ വാദത്തില്‍ ദുരൂഹത. ബോര്‍ഡിന്റെ നിലപാടിന് വിരുദ്ധമായ സിബലിന്റെ വാദങ്ങള്‍ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. കപില്‍ സിബലിനെതിരെ സുന്നി വഖഫ് ബോര്‍ഡ് രംഗത്തെത്തി.
അയോധ്യ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം എന്നതാണ് സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട് എന്ന് ബോര്‍ഡംഗവും കേസിലെ പരാതിക്കാരനുമായ ഹാജി മെഹബൂബ് പറഞ്ഞു. സിബലിന്റെ നിലപാട് ബോര്‍ഡ് തള്ളി. സിബല്‍ തങ്ങളുടെ വക്കീലാണെങ്കിലും കോണ്‍ഗ്രസിന്റെ നേതാവാണ്. സുപ്രീംകോടതിയില്‍ സിബല്‍ നടത്തിയ പ്രസ്താവന തെറ്റാണ്. എത്രയും വേഗം പ്രശ്ന പരിഹാരം വേണമെന്നതാണ് സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട്, ഹാജി മെഹബൂബ് വ്യക്തമാക്കി.
എന്തടിസ്ഥാനത്തിലാണ് സത്യവിരുദ്ധമായ നിലപാട് കപില്‍ സിബല്‍ കോടതിയില്‍ സ്വീകരിച്ചതെന്ന് ദുരൂഹമായി തുടരുന്നു. കേസിന്റെ അന്തിമ വാദം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ നീട്ടിവെയ്ക്കണമെന്നായിരുന്നു സിബലിന്റെ വാദം. എന്നാല്‍ സുപ്രീംകോടതി ഇതംഗീകരിച്ചില്ല. ഫെബ്രുവരി 8ന് അന്തിമ വാദം ആരംഭിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള ദേശീയ നേതാക്കള്‍ കപില്‍ സിബലിന്റെ പ്രവൃത്തിക്കെതിരെ രംഗത്തെത്തി. അയോധ്യാ കേസ് വൈകിപ്പിക്കാനുള്ള സിബലിന്റെ പ്രവൃത്തി ശരിയായില്ലെന്ന് മോദി പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് എന്തിനെന്നും മോദി ചോദിച്ചു. അയോധ്യയിലെ പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസിനൊഴികെ എല്ലാവര്ക്കും താല്‍പ്പര്യമുണ്ടെന്നും മോദി കുറ്റപ്പെടുത്തി.
സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി അയോധ്യ കേസില്‍ ഹാജരായ കപില്‍ സിബലിന്റെ തീരുമാനത്തെപ്പറ്റി കോണ്‍ഗ്രസും മൗനം പാലിക്കുകയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്നും സിബല്‍ വ്യക്തിപരമായാണ് കേസില്‍ ഹാജരായതെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: