ഭുവനേശ്വര്‍: ഡാണാ മാഝിക്ക് വേറേ ഭാര്യയായി. വീട്, ബൈക്ക്.. ജീവിതമാകെ മാറി. കഴിഞ്ഞ വര്‍ഷം പണമടയ്ക്കാഞ്ഞതിന് ആശുപത്രി ആംബുലന്‍സ് നല്‍കിയില്ലെന്ന കാരണത്താല്‍ ഭാര്യയുടെ ജഡം പത്തുകിലോ മീറ്റര്‍ പായില്‍ പൊതിഞ്ഞ് ചുമന്ന മാഝിയുടെ കാര്യമാണ്.
ഭവാനിപഥ ജില്ലയിലെ കാളഹന്ദിയില്‍ നിന്ന് ജന്മഗ്രാമമായ മെല്ഘാറിലേക്ക് മാഝി ചൊവ്വാഴ്ച പോയത് 65,000 രൂപക്ക് വാങ്ങിയ പുതിയ മോട്ടോര്‍ സൈക്കിളിലാണ്. കഴിഞ്ഞ ആഗസ്തില്‍, മകളെയും കൈപിടിച്ച് മാഝി ഭാര്യ അമങ് ദീയുടെ ജഡം ചുമന്നു നടന്ന അതേ വഴിയിലൂടെ. അന്ന് മാഝിയുടെ അവസ്ഥയും ദയനീയ കഥകളും വാര്‍ത്തയും ചിത്രങ്ങളും ദൃശ്യങ്ങളുമായി ലോകമെങ്ങും പരന്നു. ബഹറിന്‍’ പ്രധാനമന്ത്രിയുള്‍പ്പെടെ പലരും ഈ പാവം കര്‍ഷകനെ അന്ന് സാമ്പത്തികമായി സഹായിക്കാനെത്തി.
ബാങ്ക് അക്കൗണ്ട് പോലുമല്ലായിരുന്നു ഈ നാടന്‍ കര്ഷകന്. ബഹറിന്‍ പ്രധാനമന്ത്രി ഒമ്പതു ലക്ഷം രൂപയാണ് കൊടുത്തത്. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ തിരിച്ചെടുക്കാന്‍ പാകത്തില്‍ മാഝിയുടെ ബാങ്ക് അക്കൗണ്ടില്‍ ഇന്ന് വന്‍തുക സ്ഥിരനിക്ഷേപമുണ്ട്. പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിയില്‍ പെടുത്തി മാഝിക്ക് വീടുവെച്ചുകൊടുത്തു. പണിപൂര്‍ത്തിയാകുന്നു. അധികൃതര്‍ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കിയ മൂന്നു പെണ്മക്കളും പഠിക്കുന്നു. അതിനിടെ മാഝി വീണ്ടും വിവാഹം കഴിച്ചു. ഭാര്യ അലമാതി ദീ ഇപ്പോള്‍ ഗര്‍ഭിണിയാണ്.
കാര്‍ഷിക വൃത്തി വിട്ടിട്ടില്ല. സ്വന്തം കൃഷിയിടത്തില്‍ വിളയിറക്കിയിട്ടുണ്ട്. പക്ഷേ അയല്‍ക്കാര്‍ പറയുന്നതിങ്ങനെ:, ”ഡാണാ മാഝി ഇപ്പോള്‍ പഴയ മാഝിയല്ല. അയാള്‍ക്ക് പലതും നേടാനായി, ഞങ്ങള്‍ക്ക് ഒന്നും കിട്ടാത്തപ്പോള്‍,”ഗുണ്ഡാള് പറയുന്നു.
മാഝി ഇതൊന്നും വകവെക്കുന്നില്ല, ഇതൊക്കെ അയല്‍ക്കാരുടെ അസൂയയാണെന്ന് അയാള്‍ പറയുന്നു. അയാളുടെ ഇപ്പോഴത്തെ പ്രശ്നം മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനറിയാത്തതാണ്, അനന്തിരവന്റെ പിന്നിലിരുന്നായിരുന്നു ആദ്യയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: