ആലപ്പുഴ: വന്‍ തിരമാലകളെ ഇനി ഭയപ്പെടേണ്ട, കയര്‍മേഖലയ്ക്ക് പുതിയ കുതിപ്പ് തുടങ്ങിയ മോഹനവാഗ്ദാനങ്ങളുമായി മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ച പരിസ്ഥിതി സൗഹൃദ കടല്‍ഭിത്തി വന്‍ പരാജയമായി. ഫോം മാറ്റിങ്സും നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജുമെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നു ഓമനപ്പുഴ കടപ്പുറത്തു കയര്‍ ബാഗില്‍ മണല്‍ നിറച്ചു നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ കടല്‍ഭിത്തി കടല്‍ക്ഷോഭത്തില്‍ തകര്‍ന്നടിഞ്ഞു.
ജൂലൈയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 150 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച കടല്‍ഭിത്തിയാണ് തകര്‍ന്നത്. ഇനി തീരത്ത് പാറക്കല്ലുകള്‍ ഇറക്കില്ല, കയറും റബ്ബറും തീരത്തെ സംരക്ഷിക്കുമെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. മന്ത്രി ജി. സുധാകരന് അടക്കമുള്ളവരും തീരവാസികളും ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഐസക്കും സംഘവും ചെവിക്കൊണ്ടില്ല, കടല്‍ഭിത്തി പൊളിഞ്ഞതോടെ നഷ്ടമായത് ലക്ഷങ്ങളാണ്.
പദ്ധതി വിജയമായാല്‍ സംസ്ഥാനത്തെ കടല്തീരങ്ങളിലെല്ലാം കയര്‍ഭൂവസ്ത്രം ഉപയോഗിച്ചുള്ള കടല്‍ഭിത്തി സ്ഥാപിക്കുമെന്നും ഐസക്ക് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കയര്‍ഫെസ്റ്റിന് ശേഷം കയര്‍ മേഖലയ്ക്ക് വന്‍ കുതിച്ചുചാട്ടം ഉണ്ടാകാന്‍ പോകുന്നത് കടല്‍ഭിത്തി നിര്മ്മാണത്തിലൂടെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. പക്ഷെ ഒന്നും നടന്നില്ല.
ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്തെ കടല്‍ത്തീരങ്ങളെ ദുരിതക്കയത്തിലാക്കിയത് സര്‍ക്കാര്‍ പദ്ധതികളിലെ അപാകതയായിരുന്നു. സുരക്ഷിതമായ കടല്‍ഭിത്തിയും പുലിമുട്ടുകളുടെ അഭാവവുമാണ് തീരത്തെ കെടുതികള്‍ വര്‍ദ്ധിപ്പിച്ചത്.
മുന്‍ കാലങ്ങളില്‍ കാലവര്‍ഷത്തിന് മുമ്പ് കടല്‍ഭിത്തി നിര്‍മ്മിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ ഒരിടത്തും കടല്‍ഭിത്തി നിര്‍മ്മിച്ചില്ല. ആലപ്പുഴ കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രി ജി. സുധാകരന് ഈ സമീപനത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ജനരോഷം കാരണം തനിക്ക് തീരപ്രദേശങ്ങളില്‍ പോകാന്‍ കഴിയുന്നില്ലെന്നും പരീക്ഷണങ്ങളല്ല, സത്വര നടപടികളാണ് വേണ്ടെതെന്നും പരോക്ഷമായി ഐസക്കിനെ വിമര്‍ശിച്ച് സുധാകരന് വ്യക്തമാക്കിയിരുന്നു.
പതിമൂന്ന് വര്‍ഷം മുമ്പ് സുനാമി നാശം വിതച്ച തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളില്‍ പോലും കടലാക്രമണത്തില്‍ തകര്‍ന്ന കടല്‍ഭിത്തികളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിച്ചില്ല. തൃക്കുന്നപ്പുഴ പാമ്പൂര്‍, ചേലക്കാട്, പ്രണവം ജങ്ഷന്, മൂത്തേരില്‍ പതിയാങ്കര, ആറാട്ടുപുഴ കാര്‍ത്തിക എംഇഎസ് ജങ്ഷന്, ബസ് സ്റ്റാന്‍ഡ്, എകെജി ഹാള്‍, നല്ലാണിക്കല്‍, രാമഞ്ചേരി എന്നിവിടങ്ങളിലാണ് കടല്‍ഭിത്തി തകര്‍ന്നത്. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലായി 28 കിലോമീറ്ററോളം കടല്തീരമാണുള്ളത്. വര്‍ഷത്തില്‍ നിരവധിതവണ കടല്‍ക്ഷോഭക്കെടുതികള്‍ നേരിടുന്ന പ്രദേശമാണിവിടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: