കുന്നംകുളം : മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകുന്നതിനിടെ കുന്നംകുളത്ത് വെച്ച് പ്രതിയെ നാട്ടുകാര്‍ പിടികൂടി.കുട്ടിയെ വീട്ടുകാര്‍ക്ക് കൈമാറി. ഇന്നലെ വൈകീട്ട് 6 മണിയോട് കൂടി കുന്നംകുളം അരിമാര്ക്കെറ്റില് സംശയാസ്പദമായ രീതിയില്‍ കണ്ട മൂന്ന് വയസ്സുകാരി കാജലിനെയും കൊല്ലം കുണ്ടറ സ്വദേശി വിജയനെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തൃശൂര്‍ പൂത്തോളില്‍ താമസിക്കുന്നഉത്തര് പ്രദേശ് സ്വദേശിയായ ബസന്തിന്റെയും നീനയുടെയും മകളാണ് കാജല്‍.
കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനിടെ കുന്നംകുളത്ത് ഇറങ്ങിയതാണ്പ്രതി. കുട്ടി ഹിന്ദിയാണ് സംസാരിച്ചിരുന്നത് . പ്രതി തമിഴും മലയാളവും കലര്‍ന്ന ഭാഷ സംസാരിക്കുന്നത് കണ്ട അരി മാര്‍ക്കറ്റിലെ ആളുകള്‍ സംശയം തോന്നി ഇയാളെ തടയുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
ഇയാളുടെ പോക്കറ്റില്‍ നിന്നും കിട്ടിയ ബീവറേജിലെ ബില്ലില്‍ പൂത്തോള്‍ എന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. കുട്ടിയെ കാണാതായതായി തൃശ്ശൂര്‍ പൂത്തോളില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ബസന്ത് പരാതി നല്‍കിയതായും തെളിഞ്ഞു. ഉടന്‍ തന്നെ കുന്നംകുളത്തേക്ക് വന്ന പരാതിക്കാരന് ബസന്ത് കുട്ടിയെ തിരിച്ചറിയുകയും പോലീസ് ഇയാള്‍ക്ക് കുട്ടിയെ കൈമാറുകയും ചെയ്തു. ഉച്ച സമയത്ത് പ്രതി വിജയന് ഭക്ഷണം ചോദിച്ച് വീട്ടില്‍ വന്നിരുന്നതായും ബസന്ത് പറഞ്ഞു.ആ സമയത്ത് പ്രതിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ വീട്ടുകാര്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് വീട്ടുകാരുടെ ശ്രദ്ധയില്‍ പെടാതെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കാജലിനെയുമെടുത്ത് ഇയാള്‍ കുന്നംകുളത്തേക്ക് കടന്നുകളയുകയായിരുന്നു. കുട്ടി കരയാതിരിക്കാന്‍ ജൂസ് വാങ്ങി നല്കി. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനായി പോലീസ് ചോദ്യം ചെയ്തുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: