തിരുവനന്തപുരം: ഓഖിയെ നേരിടുന്നതില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ഒടുവില്‍ വീഴ്ച സമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ പഴിചാരാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഇന്നലെ മുഖ്യമന്ത്രി നിലപാടു തിരുത്തിയത്.
ഓഖി ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചെന്ന് ഒടുവില്‍ പിണറായി സമ്മതിച്ചു. ജാഗ്രതാ നിര്‍ദ്ദേശവും അതീവ ജാഗ്രതാ നിര്‍ദ്ദേശവും ലഭിച്ചിരുന്നു.
മീന്‍പിടിത്തക്കാര്‍ കടലില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് നവംബര്‍ 28ന് സമുദ്ര നിരീക്ഷണകേന്ദ്രത്തിന്റെ വെബ്സൈറ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് ഇ-മെയിലോ ഫാക്സോ സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. 29ന് ഉച്ചയ്ക്ക് 2.30ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് നല്കിയ അറിയിപ്പില്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂര്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു.
30ന് രാവിലെ 8.30ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് ലഭിച്ച സന്ദേശത്തില്‍ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദമായി മാറുമെന്ന അറിയിപ്പുണ്ടായി. ഈ അറിയിപ്പിനൊപ്പം നല്കിയ ഭൂപടത്തിലും ന്യൂനമര്‍ദ്ദ പാതയും ദിശയും കന്യാകുമാരിക്ക് തെക്ക് 170 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഉപദേശിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്കാണ് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയെന്ന അറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നു ലഭിച്ചത്. അഞ്ച് മിനിറ്റിനകം എല്ലാവര്ക്കും അറിയിപ്പ് നല്കി. അപ്പോഴേക്കും മത്സ്യത്തൊഴിലാളികളില്‍ പലരും കടലിലേക്ക് പോയിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചുഴലിക്കൊടുങ്കാറ്റിനു ശേഷം മുഖ്യമന്ത്രി നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ന്യൂനമര്‍ദ്ദത്തെക്കുറിച്ച് വിവരം ലഭിച്ചത് 30ന് ഉച്ചയ്ക്ക് 12ന് എന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, മുന്നറിയിപ്പ് സംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ട് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ടതോടെയാണ് മുഖ്യമന്ത്രിക്ക് നിലപാട് മാറ്റേണ്ടി വന്നത്.
കൊടുങ്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്നാണ് നിലവിലെ വാദം. സംസ്ഥാന സര്‍ക്കാരിനു നല്കിയ അതേ മുന്നറിയിപ്പാണ് തമിഴ്നാടിനും നല്‍കിയത്. 29ന് ഇതേക്കുറിച്ച് കന്യാകുമാരി ജില്ലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് കേരളം അവഗണിച്ചതിനാലാണ് തീരദേശത്തെ ദുരന്തത്തിന് തീവ്രത കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: