കണ്ണൂരിലെ പയ്യാമ്പലം… കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ എഴുതിച്ചേര്‍ത്ത പേര്. ഈ കടപ്പുറത്തോട് ചേര്‍ന്നുള്ള ശ്മശാനം നിരവധി പ്രമുഖരുടെ അന്ത്യവിശ്രമസ്ഥാനമാണ്. എന്നാല്‍, ഈ രാജകീയതയും ആഢ്യത്വവുമെല്ലാം പേരിലേയുള്ളൂ. ഇപ്പോള്‍ അവഗണനയുടെ മറുവാക്കാണ് പയ്യാമ്പലം.
കച്ചവടക്കണ്ണുമായി ഭരണാധികാരികളും ഭൂ മാഫിയയും കൈകോര്‍ത്തപ്പോള്‍ സ്വയം ശവക്കുഴി തോണ്ടേണ്ട അവസ്ഥയിലായി ഈ ശ്മശാനഭൂമി. 150 വര്‍ഷത്തിലധികം പാരമ്പര്യം പേറുന്ന ശ്മശാനം കണ്ണൂരിലേയും പരിസരങ്ങളിലേയും നാട്ടുകാരുടെ കൂട്ടായ്മയായ തീയ്യ സമുദായ ശവ സംസ്ക്കാര സഹായസംഘത്തിന്റെ കീഴില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍, ലാഭക്കൊതിയോടെ ചിലര്‍ അവിടേക്ക് കണ്ണെറിഞ്ഞപ്പോള്‍ ശ്മശാനം തദ്ദേശ ഭരണസ്ഥാപനങ്ങളുടെ കൈയിലായി. വ്യാജ പരാതി ഉന്നയിച്ച് സഹായസംഘത്തെ കക്ഷിച്ചേര്‍ക്കാതെ ഹൈക്കോടതിയില്‍ നിന്ന് എക്സ്പോര്‍ട്ട് വിധി വാങ്ങി 2013 ജൂലായില്‍ പള്ളിക്കുന്ന് പഞ്ചായത്ത് ശ്മശാനം ഏറ്റെടുത്തു.
ഇതോടെ ദുര്‍ഗതി തുടങ്ങി. ദിവസേന പത്തിനും ഇരുപതിനുമിടയില്‍ സംസ്കാരം നടന്നിരുന്നിടത്തു നിന്ന് ആളുകള്‍ അതിനു മടിക്കുന്ന സ്ഥിതിയിലെത്തി. 2015ല്‍ പള്ളിക്കുന്ന് പഞ്ചായത്ത് കണ്ണൂര്‍ നഗരസഭയ്ക്കു കീഴിലാക്കിയതോടെ ശ്മശാനത്തിന്റെ അധികാരികളും അവരായി. ശ്മശാനം ഏറ്റെടുത്തതിനെതിരെ തീയ്യ സമുദായ ശവസംസ്കാര സഹായസംഘം നല്കിയ അപ്പീലില്‍ വിചാരണ പൂര്‍ത്തിയായി മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും അന്തിമ വിധി വന്നിട്ടില്ല. കടപ്പുറം കേന്ദ്രീകരിച്ച് ഭൂമി കൈവശമാക്കിയ മാഫിയകള്‍ ശ്മശാനമില്ലാതാക്കാന് ശ്രമിക്കുന്നുവെന്നും ഇതിന് കോര്പ്പറേഷന് കൂട്ടുനില്‍ക്കുന്നുവെന്നുമാണ് പ്രദേശവാസികളുടെ ആക്ഷേപം. ഇവിടെ മൃതദേഹം ദഹിപ്പിക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നു പറഞ്ഞ് ഫ്ളാറ്റ് നിര്‍മാണ സംഘങ്ങള്‍ രംഗത്തുണ്ടെന്നും ഇവര്‍ ചൂണ്ടുക്കാട്ടുന്നു. എന്നാല്‍, പ്രദേശവാസികളും സഹായ സംഘവും ശക്തമായി ചെറുത്തുനില്ക്കുന്നത് ഇവരുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തി.
ഇവിടെ ഒരു ഭാഗത്ത് പ്രമുഖരുടെ സ്മൃതി കുടീരങ്ങളാണ്. മറ്റു ഭാഗങ്ങളിലായി കല്ലറകള്‍, ദഹിപ്പിക്കാനുള്ള 30 കള്ളികള്‍, മറവു ചെയ്യുന്നതിനുള്ള ഇടം എന്നിങ്ങനെ ഒരുക്കിയിരിക്കുന്നു. ഇതൊക്കെയായിട്ടും വേണ്ട സൗകര്യങ്ങളൊരുക്കാന്‍ കോര്പ്പറേഷന് അധികാരികള്‍ ശ്രമിക്കുന്നില്ല. കടുത്ത വേനലില്‍ പോലും ദഹിപ്പിക്കുന്നതിനാവശ്യമായ വിറകുള്പ്പെടെയുള്ളവ ലഭിക്കാത്ത സ്ഥിതിയുണ്ട്. മഴക്കാലത്തെ കാര്യങ്ങള്‍ പരമ ദയനീയം. ആവശ്യത്തിനു വിറകില്ല. ഉള്ളതു തന്നെ പച്ചവിറകുകള്‍. ചിത ഒരുക്കേണ്ട കുഴികളിലെല്ലാം വെള്ളം കെട്ടിനില്ക്കും. പന്തലില്ലാത്തതിനാല് പാതിവെന്ത ശരീരങ്ങള്‍ പതിവുകാഴ്ച. യഥാസമയം കുഴികളുടെ ശുചീകരണം നടക്കുന്നില്ല. നാല് വര്‍ഷമായി കുഴികളിലെ മണ്ണ് മാറ്റിയിട്ടില്ല.
കള്ളികളായി തിരിച്ച സ്ഥലങ്ങള്‍ക്ക് നമ്പറില്ല. മറ്റുള്ളവരുടെ ചിതാഭസ്മം ശേഖരിക്കേണ്ട അവസ്ഥയാണ് അതുകൊണ്ടു തന്നെ പലര്‍ക്കും. ഭരണം തദ്ദേശ സ്ഥാപനങ്ങളിലെത്തുന്നതിനു മുമ്പ് നമ്പറുകളിട്ട് കുഴികള്‍ വേര്‍തിരിച്ചിരുന്നു. ശരിയായ രീതിയില്‍ ദഹിക്കാത്ത മൃദേഹങ്ങള്‍ പുകഞ്ഞ് അന്തരീക്ഷം മലിനമാകുന്നു. അന്ത്യകര്മത്തിനെത്തുന്നവരെ പലകാരണങ്ങള്‍ പറഞ്ഞ് മടക്കുന്നതും വിറകുമായി വരണമെന്ന് പറയുന്നതും നിത്യകാഴ്ച.
വലിയ വരുമാനമാണ് ആദ്യം കോര്പ്പറേഷന് ഇവിടെ നിന്ന് ലഭിച്ചിരുന്നത്. നഗരസഭാ പരിധിയിലെ താമസക്കാര്‍ക്ക് സൗജന്യമായും പുറത്തു നിന്നുള്ളവരില്‍ നിന്ന് 900 രൂപ ഇടാക്കിയുമാണ് സംസ്ക്കാരച്ചടങ്ങുകള്‍ക്ക് അനുമതി നല്‍കുന്നത്. പയ്യാമ്പലത്തെ സ്ഥിതി തകിടം മറിഞ്ഞിട്ട് നാലു വര്‍ഷമേ ആയിട്ടുള്ളൂ. പരമ്പരാഗത ശ്മശാനത്തിന്റെ പോരായ്മകള്‍ക്കു പരിഹാരമെന്നോണം നഗരസഭ കോടികള്‍ മുടക്കി നിര്‍മിച്ച വൈദ്യുതി ശ്മശാനം പൂര്‍ണ്ണമായി നശിച്ച അവസ്ഥയിലാണ്. നീണ്ട മുറവിളികള്‍ക്കൊടുവിലാണ് പഴയ കണ്ണൂര്‍ മുനിസിപ്പാലിറ്റി ഇതു നിര്‍മിച്ചത്. 2000 സപ്തംബര്‍ 29ന് പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ നിലച്ചു. ഇതിന്റെ പുകക്കുഴലടക്കം തുരുമ്പെടുത്ത് ഒരു നോക്കുകുത്തി പോലെ നിലകൊള്ളുന്നു. 20 ലക്ഷം രൂപയാണ് കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കുമായി നഗരസഭ ചെലവിട്ടത്.
വൈദ്യുത ശ്മശാനം സ്ഥിതി ചെയ്തിരുന്ന കെട്ടിടവും അനുബന്ധ സ്ഥലങ്ങളും ഇന്ന് കാടുകയറി സാമൂഹ്യദ്രോഹികളുടെ താവളമായി മാറി. കെട്ടിടം വിറകുപുരയായി ഉപയോഗിക്കുന്നു. ഇരുമ്പ് പൈപ്പും മറ്റും ഉപയോഗിച്ചുള്ള നിര്‍മാണം കടല്‍ത്തീരത്ത് വിജയിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും അധികൃതര്‍ ചെവിക്കൊണ്ടില്ല. ഈ ശ്മശാനത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണവും നടന്നു. തുടക്കത്തിലുയര്‍ന്ന എതിര്‍പ്പുകളും തിരിച്ചടിയായി. ഇതു പ്രവര്‍ത്തിക്കുന്നതിനിടെ തന്നെ മിക്കയാളുകളും പരമ്പരാഗത രീതിയിലുള്ള സംസ്ക്കാരത്തിനാണ് തയാറായത്.
നഗര കേന്ദ്രങ്ങളില്‍ ആധുനിക ശ്മശാനങ്ങള്‍ നിര്‍മ്മിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പയ്യാമ്പലത്തെ നിലവിലുള്ള കെട്ടിത്തില്‍ ആധുനിക ഗ്യാസ് ശ്മശാനം നിര്‍മിക്കാന്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന് കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് പറഞ്ഞു. അതേസമയം, അംഗീകാരം ലഭിച്ചാലും പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
പയ്യാമ്പലത്തെ ദുരവസ്ഥ കേവലം മൂന്ന് സെന്റില്‍ താമസിക്കുന്ന വനവാസി കോളനികളിലും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും താമസിക്കുന്ന ഹൈന്ദവ വിശ്വാസികള്‍ക്കാണ് ദുരിതമാകുന്നത്. ഇടത്-വലത് മുന്നണികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ ഭരണസ്ഥാപനങ്ങളും മുഖംതിരിച്ചു നിന്നതിന്റെ ബാക്കിപത്രം കൂടിയാണ് പയ്യാമ്പലം. നഗരത്തോട് ചേര്‍ന്ന് ഒതയോത്ത്, ചെമ്പോട്ടികുണ്ട്, കോട്ടമാര്ക്കണ്ടി തുടങ്ങി നിരവധി ശ്മശാനങ്ങള്‍ ഉണ്ടെങ്കിലും ഇവിടങ്ങളിലൊന്നും ദഹിപ്പിക്കാനുള്ള സൗകര്യങ്ങളില്ല. വനവാസി സമൂഹം തിങ്ങിപ്പാര്‍ക്കുന്ന ആറളം ഫാം അടക്കമുള്ള പ്രദേശങ്ങളിലും ജില്ലയിലെ പഞ്ചായത്തുകളിലും പൊതുശ്മശാനം വേണമെന്ന ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യം ഇപ്പോഴും കടലാസില്‍ ഉറങ്ങുന്നു.
മൃതദേഹം മൃഗങ്ങള്‍ക്ക് ഭക്ഷണം
മൃതദേഹം സംസ്കരിച്ചാല്‍ കണ്ണിമചിമ്മാതെ നോക്കിയിരിക്കേണ്ട ഗതികേടിലാണ് വയനാട്ടുകാര്‍. മഴക്കാലത്ത് പക്ഷിമൃഗാദികള്‍ മൃതദേഹങ്ങള്‍ കൊത്തിവലിക്കുന്ന അവസ്ഥ വരെയുണ്ട്. പുല്‍പ്പള്ളി പഞ്ചായത്തിലുള്ളവര്‍ക്കാണ് ഈ ദുരവസ്ഥ.
ഇവിടെ വേലിയമ്പത്ത് ചതുപ്പിലാണ് സംസ്ക്കാരം. മറവു ചെയ്യുന്ന മൃതദേഹങ്ങള്‍ മഴക്കാലത്ത് പൊങ്ങിവരും. ഇത് പക്ഷികളും മൃഗങ്ങളും കൊത്തിവലിക്കും. ചിലയിടങ്ങളില്‍ ജനവാസകേന്ദ്രങ്ങളില്‍ ശവസംസ്കാരവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളും പതിവ്. തരിയോട്, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍, പൂതാടി, മേപ്പാടി പഞ്ചായത്തുകളിലും പൊതുശ്മശാനങ്ങളില്ല. കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി നഗരസഭകളില്‍ ശ്മശാനമുണ്ടെങ്കിലും നവീകരണം പാതിവഴിയില്‍. കിഫ്ബിയുമായി സഹകരിച്ച് പല പഞ്ചായത്തുകളും അമ്പത് ലക്ഷത്തിലധികം രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.
വനവാസികളുടെ അവസ്ഥയാണ് അതിദയനീയം. പല വിഭാഗങ്ങള്‍ക്കും കിലോമീറ്ററുകള്‍ അകലെയാണ് ശ്മശാനമുള്ളത്. എന്നാല്‍, അതു പലതും കെട്ടിടങ്ങളും കളിസ്ഥലങ്ങളുമായി. പണിയ ശ്മശാനം കൈയേറിയാണ് ബത്തേരി സെന്റ് മേരീസ് കോളേജിന് മൈതാനം നിര്‍മിച്ചത്. പുല്‍പ്പള്ളിയിലേയും സാന്ദീപനിക്കുന്നിലേയും പണിയ ശ്മശാനവും, ചാലിഗദ്ദ കോളനിയിലെ ശ്മശാനവും കൈയേറി. വീടിനുള്ളില്‍ മൃതദേഹങ്ങള്‍ മറവു ചെയ്ത സംഭവങ്ങളും നിരവധിയാണ്. ആധുനിക രീതിയിലുള്ള ശ്മശാനങ്ങളും ജില്ലയിലില്ല.
‘പാറ’യിലെ ശ്മശാനം
അതിവേഗം കുതിക്കുന്ന മെട്രോ ജില്ലയ്ക്കും പൊതുശ്മശാനങ്ങളോട് വലിയ മമതയൊന്നുമില്ല. കൊച്ചി നഗരസഭയുടെ കീഴില്‍ പശ്ചിമ കൊച്ചിയിലുള്ള ശ്മശാനങ്ങള്‍ തന്നെ ഈ അനാസ്ഥയുടെ ശേഷിപ്പുകള്‍.
ഫോര്‍ട്ട്കൊച്ചി വെളി, കൂവപ്പാടം, ചുള്ളിക്കല്‍ ആറുമുറി, പള്ളുരുത്തി എന്നിവിടങ്ങളിലെ ശ്മശാനങ്ങളാണ് കാടുപിടിച്ചും മാലിന്യങ്ങള്‍ നിറഞ്ഞും കിടക്കുന്നത്. ചിലയിടങ്ങളില്‍ ഗ്യാസ് സംവിധാനങ്ങളുണ്ടെങ്കിലും ഉപയോഗിക്കാനാകുന്നില്ല. ജനപ്രതിനിധികള്‍ക്കും നഗരസഭയ്ക്കും ഇതു പരിഹരിക്കണമെന്ന് താത്പര്യവുമില്ല. വെളിയില്‍ മൃതദേഹവുമായെത്തിയാല് കൂടെ വരുന്നവര്‍ സ്ഥലം ശുചീകരിക്കണം. പോരാത്തതിന് മേല്‍ക്കൂരയുമില്ല. ചുള്ളിക്കല്‍ ശ്മശാനമാകട്ടെ കൈയേറ്റത്തില്‍ ഇല്ലാതാകുന്നു. ഇതിന്റെ ഒരുഭാഗം കലാകാര സ്മാരകത്തിനു നല്കാന് ഒരുങ്ങുകയാണ് അധികൃതര്‍. പള്ളുരുത്തിയിലേതാകട്ടെ സ്മൃതികുടീരമാക്കി നവീകരിച്ചെങ്കിലും സംസ്ക്കാരച്ചടങ്ങുകള്‍ക്ക് യോഗ്യമല്ലാതായി.
ജില്ലയുടെ ഗ്രാമീണമേഖലയിലേക്ക് കടന്നാല്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം മാത്രമാണ് പൊതുശ്മശാനം. പിറവം എടക്കാട്ടുവയലില്‍ 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ആധുനിക ശ്മശാനം ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ഫര്‍ണസിന്റെ പ്രവൃത്തി മാത്രമാണ് ഇനിയുള്ളത്. അനുപ് ജേക്കബ് എംഎല്‍എയുടെ നേതൃത്വത്തില്‍ പേരിന് യോഗം നടത്തി നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചുവെന്ന് മാത്രം.
വാഴക്കുളം പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ശ്മശാനത്തിന് സ്ഥലമനുവദിച്ചിട്ട് എട്ടു വര്‍ഷമായി. വനത്തോട് ചേര്‍ന്നു കിടക്കുന്ന 50 സെന്റ് സ്ഥലം മുഴുവന്‍ തൂക്കായി കിടക്കുന്ന പാറയാണ്. ഇത് കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിക്കാനാണ് തീരുമാനിച്ചത്. പഞ്ചായത്തില്‍ വേറെ സ്ഥലമുണ്ടായിട്ടാണ് പണം തട്ടിക്കാന്‍ മാത്രം ഈ പദ്ധതി. പദ്ധതിക്ക് 64 ലക്ഷം രൂപ ലോകബാങ്ക് സഹായത്തോടെ അനുവദിച്ചു. ഇതു വകമാറ്റി ചെലവഴിച്ച് അഴിമതിക്ക് കളമൊരുക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ സ്ഥലവും അവിടേക്കുള്ള വഴികളും വെട്ടിത്തെളിക്കുന്നതിന് 1.62 ലക്ഷം രൂപയ്ക്ക് കരാര്‍ നല്കി. ലോക ബാങ്ക് ഫണ്ടില്‍ നിന്നാണ് പണമെടുത്തത്. എന്നാല്‍, പ്രവൃത്തി കുടുംബശ്രീക്കാരെക്കൊണ്ട് ചെയ്യിച്ചുവെന്നാണ് പരാതി. ഇവര്‍ക്കുള്ള പണം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്.
കോതമംഗലത്തും പരിസരങ്ങളിലുമുള്ള ജനങ്ങള്‍ക്ക് പൊതുശ്മശാനമെന്നത് സ്വപ്നം മാത്രം. താലൂക്കിലെ മിക്കവാറും പ്രദേശങ്ങളില്‍ ചെറു കുടുംബങ്ങളില്‍ താമസിക്കുന്നവര്‍ വീട് പൊളിച്ചും മറ്റുമാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നത്. ഇല്ലെങ്കില്‍ ദൂരെയുള്ള മൂവാറ്റുപുഴ നഗരസഭയുടെ പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോകണം. കോതമംഗലം മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ മൂന്നു ഭരണസമിതികള്‍ തുക വകയിരുത്തി. എന്നാല്‍, ഒന്നുമുണ്ടായില്ല. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ബിജെപിയടക്കമുള്ള ഹിന്ദു സംഘടനകള്‍ മുനിസിപ്പല്‍ പാര്‍ക്കിനടുത്ത് സ്ഥലം കണ്ടെത്തി നല്‍കിയെങ്കിലും വാര്‍ഡ് കൗണ്‍സിലറുടെ ഇടപടെല്‍ മൂലം പദ്ധതി പ്രതിസന്ധിയിലായി. തുടര്‍ന്ന് മൂന്നു വര്‍ഷം മുമ്പ് ചേലാട് അയ്യപ്പന്മുടി ക്ഷേത്രത്തിനു സമീപം സ്ഥലം കണ്ടെത്തി നല്കി. ഫണ്ട് അനുവദിച്ചിട്ടും നിര്‍മാണം തുടങ്ങിയിട്ടില്ല.
(നാളെ… സ്മൃതികുടീരത്തിനു
‘മുകളിലെ’ ജീവിതങ്ങള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: