ഇവിടെ നടക്കാത്തതും നടത്താന്‍ പലരും മടിക്കുന്നതുമായ കാര്യമാണ് ശത്രുപക്ഷത്തെ അംഗീകരിക്കുകയെന്നത്. ശത്രു എന്നതിന് നമ്മുടെ ഇഷ്ടങ്ങള്‍ക്ക് വിരോധി എന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. അവര്‍ പാപികളോ അസ്പൃശ്യരോ ആയിക്കൊള്ളണമെന്നില്ല. പലപ്പോഴും അവരില്‍ പല നന്മകളും കാണും.
പലരും മുന്‍കൂട്ടി ആലോചിച്ചുറച്ചൊന്നുമല്ല ഒരു പ്രസ്ഥാനത്തില്‍ ചെന്നുപെടുന്നത്. സാഹചര്യങ്ങള്‍, സുഹൃത്തുക്കള്‍ അതിന് പ്രേരകമാകാം. വന്നുപോയതുകൊണ്ട് നില്‍ക്കുന്നവരും, വേറെ നല്ലതുകാണാത്തതുകൊണ്ട് ഒരു പ്രസ്ഥാനത്തില്‍ ചുവടുറപ്പിക്കുന്നവരും ഒക്കെയുണ്ടാവും. തെറ്റെന്നു കണ്ട് മാറിപ്പോകുന്നവരെയും കാണാനാകും.
ഏതു പ്രസ്ഥാനമായാലും മനുഷ്യനന്മയെ ലാക്കാക്കി പ്രവര്‍ത്തിക്കുന്നത് ആര്‍ക്കും സ്വീകാര്യമാകും. സ്വാര്ത്ഥലാഭങ്ങള് കൊതിക്കുന്നവര്ക്കാണ് ചാഞ്ചാട്ടം വേണ്ടിവരുന്നത്. ജനങ്ങൡ അത് സംശയമുളവാക്കും.
തന്റേതല്ലാത്ത എല്ലാറ്റിനേയും നശിപ്പിക്കുക എന്ന പ്രവണത ഗുണം ചെയ്യില്ല. തന്റെ ഭാഗത്ത് തിരുത്തല്‍ ആവശ്യമോ എന്നുനോക്കുന്ന ഒരു നേതാവിനെ മാത്രമേ ലോകം അംഗീകരിക്കുകയുള്ളൂ. ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന കടുംപിടിത്തമുള്ള ഏതു വല്യേട്ടനും ഒറ്റയ്ക്ക് നടക്കേണ്ടിവരും.
പര്‍ദയില്‍ സ്വാതന്ത്ര്യം കാണുന്ന ഹാദിയയെപ്പോലെ വിഡ്ഢിലോകത്തില്‍ വിഹരിക്കാനേ തന്നിഷ്ടക്കാര്‍ക്ക് കഴിയൂ.
കെ. രുക്മിണിയമ്മ,
തൃപ്പൂണിത്തുറ
ഓഖി നല്കുന്ന പാഠം
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ചെറിയ സുനാമി നമ്മുടെ സംസ്ഥാനത്ത് വന്നുപോയശേഷം നമ്മെ ഞെട്ടിച്ച മറ്റൊരു ദുരന്തമാണ് ഓഖി. ഓഖി വിതച്ച നാശം സൂക്ഷ്മമായി വിലയിരുത്തിയാല്‍ നമുക്കൊരു കാര്യം മനസ്സിലാകും. നാളെ വന്നേക്കാവുന്ന സുനാമി, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഭൂകമ്പം, പ്രളയം എന്നിവ പോലുള്ള കനത്ത പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ നാം വേണ്ടത്ര സജ്ജരല്ല. റോഡപകടങ്ങളെ കൈകാര്യം ചെയ്യാന്‍ മാത്രമേ നാം പ്രാപ്തരായിട്ടുള്ളൂ. വകുപ്പുകള്‍ സൃഷ്ടിച്ച് ഉദ്യോഗസ്ഥരെ പ്രതിഷ്ഠിച്ചതുകൊണ്ടൊന്നും തീരുന്നതല്ല ഈ പ്രശ്നം.
നമ്മുടെ സംസ്ഥാനത്തെ വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള വകുപ്പുകളില്‍ ഇന്ന് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരേയൊരു വകുപ്പ് ഫയര്‍ഫോഴ്സാണ്. അത്രകണ്ട് കരുതലുംസേവന മനോഭാവവും അവര്‍ക്കുണ്ട്. അതിനേക്കാള്‍ ഒരു പടികൂടി ശുഷ്കാന്തിയും ദീര്‍ഘവീക്ഷണവും ഏകോപനവും പ്രകൃതിക്ഷോഭങ്ങളെ നേരിടാന്‍ വേണം. നമ്മുടെ അടുത്തുള്ള ആന്ധ്രാപ്രദേശിന്റെ ഈ വിഷയത്തിലുള്ള മുന്നൊരുക്കങ്ങള്‍ നാം അറിഞ്ഞിരിക്കുന്നത് പ്രഥമപാഠമാകും!
ടി. സംഗമേശന്,
താഴെക്കാട്, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: