ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. മണിശങ്കര്‍ അയ്യര്‍ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസും നല്കി. മോദിയെ തരംതാണയാള്‍ ( neech aadmi) എന്ന അര്‍ഥത്തില്‍ സംബോധന ചെയ്തതാണ് മണിശങ്കര്‍ അയ്യര്‍ക്ക് വിനയായത്. സംഭവത്തില്‍ അയ്യര്‍ മാപ്പുപറയുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് അയ്യര്‍ മാപ്പു പറഞ്ഞത്.
കോണ്‍ഗ്രസിന് വ്യത്യസ്തമായ സംസ്കാരവും പൈതൃകവുമാണ് ഉള്ളത്. പ്രധാനമന്ത്രിക്കെതിരായുള്ള മണിശങ്കര്‍ അയ്യരുടെ ഭാഷയേയും ശൈലിയേയും താന്‍ ഒരിക്കലും അഭിനന്ദിക്കില്ല. പാര്‍ട്ടിയും താനും പ്രതീക്ഷിക്കുന്നത് മണിശങ്കര്‍ അയ്യര്‍ ഇക്കാര്യത്തില്‍ മാപ്പുപറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.
ആ മനുഷ്യന് തരംതാണയൊരാളാണ്. അദ്ദേഹത്തിന് സംസ്കാരമില്ല. എന്തിനാണദ്ദേഹം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ വിവാദ പ്രസ്താവന. തനിക്കെതിരായ ആരോപണത്തിന് ബാലറ്റിലൂടെ മറുപടിപറയുമെന്നായിരുന്നു ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. അവരില്‍നിന്നും നിരവധി അധിക്ഷേപങ്ങള്‍ കണ്ടുകഴിഞ്ഞു. താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തും അവര്‍ അധിക്ഷേപിച്ചു. മരണത്തിന്റെ വ്യാപാരിയാണെന്നും ജയിലില്‍ അടയ്ക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം-മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: