ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേകള്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന മൂന്ന് സര്‍വേകളും ബിജെപിയുടെ ഭരണത്തുടര്‍ച്ച പ്രവചിക്കുന്നു. ഹാര്‍ദിക്-അല്‍പേഷ്-ജിഗ്നേഷ് ത്രയത്തിന്റെ പ്രചാരണങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് ആകെ 182 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന് 91 സീറ്റ്. ബിജെപി 106 മുതല്‍ 116 സീറ്റ് വരെ നേടുമെന്ന് ടൈംസ് നൗ-വിഎംആര്‍ സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് അവര്‍ നല്‍കുന്നത് 63 മുതല്‍ 73 സീറ്റ് വരെ. 684 പോളിബൂത്തുകളിലെ 6,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് ഇതു തയാറാക്കിയത്.
സമൂഹത്തിലെ എല്ലാ വിഭാഗം വോട്ടര്‍മാരുടെയും അഭിപ്രായം രേഖപ്പെടുത്തി. മധ്യ-വടക്ക്-തെക്ക് മേഖലകളിലും, കച്ച്-സൗരാഷ്ട്ര മേഖലയിലും ബിജെപിക്ക് മുന്‍തൂക്കമെന്നും ഇവര്‍ പ്രവചിക്കുന്നു. രണ്ട് മുതല്‍ നാല് സീറ്റ് വരെയാണ് മറ്റുള്ളവര്‍ക്ക് കണാക്കാക്കുന്നത്.
ഇന്ത്യ ടിവി സര്‍വേയും ബിജെപിക്ക് 106 മുതല്‍ 116 സീറ്റ് വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 63 മുതല്‍ 73 സീറ്റ് വരെ നേടും. എബിപി-സിഡിഎസ് സര്‍വെയില്‍ ബിജെപിക്ക് 91 മുതല്‍ 99 സീറ്റ് വരെ ലഭിക്കും. കോണ്‍ഗ്രസിന് 78 മുതല്‍ 86 സീറ്റ്. കടുത്ത പോരാട്ടം നേരിടേണ്ടിവരുമെങ്കിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് ഇവരും പറയുന്നു.
ഹാര്‍ദിക് പട്ടേല്‍-അല്‍പേഷ് താക്കൂര്‍-ജിഗ്നേഷ് മേവാനി കൂട്ടുകെട്ട് ബിജെപിയെ തോല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ടെങ്കിലും സ്വാര്‍ത്ഥ താത്പര്യങ്ങളാണ് അവരെ നയിക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും കരുതുന്നു. ഇവരുടെ പ്രചാരണം നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിനെ തുണയ്ക്കുമെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: