ചങ്ങനാശ്ശേരി: നാനൂറ് ഗ്രാം കഞ്ചാവുമായി മോഷണക്കേസിലെ പ്രതി പിടിയില്‍. ഫാത്തിമാപുരം കുന്നക്കാട് പുതുപറമ്പില്‍ അന്‍സാദ് ആണ് (23) പോലീസ് പിടിയിലായത്.
രണ്ടാഴ്ച മുന്‍പ് തമിഴ്നാട്ടിലെ കമ്പത്തു നിന്ന് മൂന്ന് കിലോ കഞ്ചാവുമായി ചങ്ങനാശ്ശേരിയില്‍ എത്തി ചെറുകിട കച്ചവടക്കാര്‍ക്കു കൊടുക്കുന്നതിനു പുറമേ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കച്ചവടം നടത്തി വരികയായിരുന്നു.
പാറേല്‍ പള്ളി ഭാഗത്ത് ഓട്ടോറിക്ഷാ ഓടിക്കുന്ന ഇയാളെ ഇന്നലെ ഫാത്തിമാപുരത്ത് നിന്ന് ആന്റി ഗുണ്ടാ സ്ക്വാഡാണ് പിടികൂടിയത്. ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പതിനഞ്ചോളം പായ്ക്കറ്റ് കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഒരു പായ്ക്കറ്റിന് 500 രൂപ നിരക്കിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്നത്.
ചങ്ങനാശ്ശേരി, കുരിശുംമൂട്, ചെത്തിപ്പുഴ, ഫാത്തിമാപുരം, പെരുന്ന എന്നീ ഭാഗങ്ങളിലെ മുഖ്യ കച്ചവടക്കാരനാണ്. മാല മോഷണ കേസില്‍ ഉള്‍പ്പെടെ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ട് രണ്ടു മാസമായതേയുള്ളൂ. ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്. ശ്രീകുമാര്‍, സിഐ കെ.പി.വിനോദ് എസ്ഐ എം.കെ.ഷമീര്‍ ജൂനിയര്‍ എസ്ഐ ശ്രീകാന്ത്, ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ കെ.കെ റെജി, അന്‍സാരി, ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: