പള്ളുരുത്തി(കൊച്ചി): ഓഖി ചുഴലിക്കാറ്റിന് മുന്‍പ് കൊച്ചിയില്‍ നിന്നും മത്സ്യ ബന്ധനത്തിനായി പുറപ്പെട്ട നാല്‍പ്പഞ്ചോളം ബോട്ടുകളെയും അഞ്ഞൂറോളം തൊഴിലാളികളെ സംബന്ധിച്ചും യാതൊരു വിവരവുമില്ല. അതേസമയം കൊച്ചിയില്‍ നിന്നും പോയ രണ്ട് ബോട്ടുകള്‍ നിറയെ മത്സ്യവുമായി തോപ്പുംപടി ഹാര്‍ബറിലെത്തി.
മഹാരാഷ്ട്ര തീരത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ട റോസാ മിസ്റ്റിക്ക, യഹോവ സാക്ഷി എന്നി ബോട്ടുകളാണ് കേര മത്സ്യവുമായി എത്തിയത്. 13 മലയാളികള്‍ ഉള്‍പ്പടെ 29 തൊഴിലാളികളാണ് രണ്ട് ബോട്ടുകളിലായി ഉണ്ടായിരുന്നത്. ഓഖിയെക്കുറിച്ചു ചോദ്യമുയര്‍ന്നപ്പോള്‍ അതെന്താണെന്ന് അത്ഭുതത്തോടെ മറു ചോദ്യമാണ് ഉണ്ടായത്. തിരമാലകള്‍ ശക്തമായിരുന്നെങ്കിലും ഒരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ഒന്‍പത് ബോട്ടുകള്‍ മംഗലാപുരം, ഗുജറാത്ത്, മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ തീരമണഞ്ഞതായി വിവരം ലഭിച്ചു. അതേസമയം കടലാക്രമണത്തില്‍ തകര്‍ന്നതായി രക്ഷപെട്ട് എത്തിയ തൊഴിലാളികള്‍ അറിയിച്ച ഗ്രീഷ്മ, തുഴല്‍ അന്തോണിയാന്‍ ഒന്ന്, വിജോവിന്‍, താജ് മഹല്‍, ആവേ മരിയ, സെന്റ് പീറ്റര്‍ പോള്‍, മാതാ എന്നീ ബോട്ടുകളെയും അതിലെ തൊഴിലാളികളെയേയും സംബന്ധിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കാറ്റ് ദുര്‍ബലമായ സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളിലെ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബോട്ടുകളെ അടിയന്തരമായി കൊച്ചി ഫിഷറീസ് ഹാര്ബറിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ലോംഗ് ലൈന്‍ ആന്‍ഡ് ഗില്‍ നെറ്റ് ഏജന്റ് അസോസിയേഷന് പ്രസിഡന്റ് എ.എം. നൗഷാദ്, സെക്രട്ടറി എം. മജിദ് എന്നിവര്‍ ആവശ്യപ്പെട്ടു. തുത്തുക്കുടിയില്‍ നിന്നും മത്സ്യ ബന്ധനത്തിനായി പുറപ്പെട്ട ഐലന്റ് ക്യൂന്‍, ദിവ്യ എന്നീ ബോട്ടുകള്‍ ഇന്നലെ തോപ്പുംപടി ഹാര്‍ബറിലെത്തി. 18 തൊഴിലാളികളാണ് രണ്ട് ബോട്ടുകളിലുമായിട്ടുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: