കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യവിപണിയില്‍ പൊള്ളുന്ന വില. ഒരാഴ്ചയായി മാര്‍ക്കറ്റില്‍ മത്സ്യം സുലഭമല്ല. അതോടൊപ്പം വിലയും കുത്തനെ കൂടി. സാധാരണക്കാര്‍ ഉപയോഗിച്ചിരുന്ന, മത്തി, അയല, കിളിമീന്‍ തുടങ്ങിയവക്കടക്കം എല്ലാ മത്സ്യങ്ങള്‍ക്കും വില മൂന്നിരട്ടിയായി ഉയര്‍ന്നു.
ചുഴിലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാതായതോടെ മത്സ്യ വിപണി സജീവമല്ലായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വരുന്ന മത്സ്യങ്ങളാണ് ഇവിടെ മാര്‍ക്കറ്റില്‍ എത്തിയിരുന്നത്. ഇന്നലെ മത്തി, അയല എന്നിവയ്ക്ക് കിലോക്ക് 160ന് മുകളിലായിരുന്നു വില. ആവോലി, അയക്കൂറ തുടങ്ങിയ മത്സ്യങ്ങള്‍ക്ക് 700ന് മുകളിലായിരുന്നു വില. അതേ സമയം കോഴിയിറച്ചിക്ക് 80-90 രൂപ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ.
മത്സ്യങ്ങളുടെ വരവ് കുറഞ്ഞതോടെ സ്റ്റോക്ക് മുമ്പുള്ളതിനേക്കാള്‍ കുത്തനെക്കുറഞ്ഞതാണ് വിപണിയില്‍ വിലകൂടാന്‍ കാരണം. വില കൂടിയതോടെ ജനങ്ങള്‍ മത്സ്യം വാങ്ങിക്കാത്ത സ്ഥിതിയാണുള്ളത്. മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്ന നിര്‍ദ്ദേശമുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ ഒരാഴ്ചയായി മത്സ്യബന്ധനത്തിന് പോകുന്നില്ല.
തൊഴിലാളികള്‍ കൂട്ടത്തോടെ മത്സ്യബന്ധനത്തിനിറങ്ങിയാലേ വിപണി സജീവമാകുകയുള്ളൂ. മത്സ്യം കിട്ടാതായതോടെ ഹോട്ടലുകളിലും മത്സ്യക്കറി ലഭിക്കാത്ത അവസ്ഥയാണുള്ളത്. പല ഹോട്ടലുകളും മത്സ്യവിഭവങ്ങള്‍ വില്പന നടത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: