ഗുവാഹത്തി: ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത്ഈസ്റ്റ്-ബെംഗളൂരു എഫ്സി പോരാട്ടം. കഴിഞ്ഞയാഴ്ച ദല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ ചെന്ന് 2-0ന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് നോര്‍ത്ത് ഈസ്റ്റ് ഇന്ന് ഹോം മത്സരത്തിനിറങ്ങുന്നത്. എതിരാളികള്‍ ചില്ലറക്കാരല്ല. പുതുമുഖങ്ങളായ ബെംഗളൂരു എഫ്സി.
ആദ്യ രണ്ട് മത്സരങ്ങളിലും മിന്നുന്ന വിജയം നേടുകയും കഴിഞ്ഞയാഴ്ച എവേ മത്സരത്തില്‍ എഫ്സി ഗോവയോട് 3-2ന് പരാജയപ്പെടുകയും ചെയ്തവരാണ് ബെംഗളൂരു എഫ്സി. ആ പരാജയത്തില്‍ നിന്ന് വിജയത്തിലേക്കുള്ള മടങ്ങിവരവാണ് സുനില്‍ഛേത്രിയും സംഘവും ഇന്ന് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ഒന്നാം നമ്പര്‍ ഗോളി ഗുര്‍പ്രീത് സിങ് സന്ധു ഇന്ന് കളിക്കാനിറങ്ങില്ലെന്നത് അവരെ ബുദ്ധിമുട്ടിലാക്കും. സീസണിലെ ആദ്യ കൡയില്‍ മുംബൈ സിറ്റി എഫ്സിയെ 2-0നും രണ്ടാം കളിയില്‍ ദല്‍ഹി ഡൈനാമോസിനെ 4-1നുമാണ് ബെംഗളൂരു തകര്‍ത്തത്.
വെനസ്വേലന്‍ താരം മികുവാണ് ടീമിലെ സൂപ്പര്‍ സ്ട്രൈക്കര്‍. ഗോവക്കെതിരെ നേടിയ രണ്ടെണ്ണം ഉള്‍പ്പെടെ മൂന്ന് ഗോളുകള്‍ ഈ താരം നേടിക്കഴിഞ്ഞു. അര്‍ദ്ധാവസരങ്ങള്‍ പോലും ലക്ഷ്യത്തിലെത്തിക്കാനുള്ള മിടുക്കാണ് മികുവിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഓസ്ട്രേലിയന്‍ താരം എറിക് പാര്‍ട്ടാലു, സ്പാനിഷ് താരം എഡു ഗാര്‍ഷ്യ എന്നിവരും പ്രതിഭാശാലികളാണ്. ഇവര്‍ക്കൊപ്പം ഉദാന്ത സിങ്, ലെനി റോഡ്രിഗസ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടുമ്പോള്‍ എതിരാളികള്‍ക്ക് ഭയക്കാതെ തരമില്ല.
മറുവശത്ത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആദ്യ കൡയില്‍ ജംഷഡ്പൂര്‍ എഫ്സിയോട് ഗോള്‍രഹിത സമനില പാലിച്ചു. രണ്ടാം കളിയില്‍ ചെെന്നെയിന് എഫ്സിയോട് 3-0ന് തോറ്റു. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഡൈനാമോസിനെ തോല്‍പ്പിച്ച് വിജയത്തിലേക്ക് തിരിച്ചെത്തി. ബ്രസീലിയന്‍ താരങ്ങളായ മാഴ്സീഞ്ഞോ, ഡാനിലോ, അര്‍ജന്റീനന്‍ താരം മാര്ട്ടിന് ഡയസ് എന്നിവരാണ് ടീമിലെ പ്രമുഖര്‍. ഹോളിചരണ്‍ നര്‍സാരി, റൗളിന് ബോര്‍ജസ്, റീഗന് സിങ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ടീമിന്റെ കരുത്താണ്. എന്തായാലും വിജയത്തുടര്‍ച്ചക്ക് നോര്‍ത്ത് ഈസ്റ്റും തിരിച്ചുവരവിന് ബെംഗളൂരും ഇറങ്ങുമ്പോള്‍ വാശിയേറിയ പോരാട്ടത്തിനായിരിക്കും ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: